കോഴിക്കോട്: മഴക്കെടുതിയിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്നതോടൊപ്പം പലയിടങ്ങളിലും ആളുകൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാണ് കഴിയുന്നത്. മാനന്തവാടി പിലാക്കാവിൽ തൃശിലേരി റോഡിൽ മണിയൻ കുന്നിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസ മേഖലയിലെ ഒരു കുന്നിന്റെ വലിയൊരു ഭാഗം അർധരാത്രിയോടെ ഇടിഞ്ഞ് സമീപത്തെ വയലിലെത്തുകയായിരുന്നു. സമീപത്തെ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്.
കുറ്റ്യാടി- പക്രന്തളം ചുരം അപകടാവസ്ഥയിലാണ്. എമർജൻസി സർവ്വീസുകൾ ഒഴികെ ചുരം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. കുറ്റ്യാടി, വേളം, പെരുവയൽ, വാണിമേൽ, വിഷ്ണുമംഗലം, വിലങ്ങാട്, തൊട്ടിൽപാലം നിവാസികൾ അതീവ ജാഗ്രത പുലർത്തണം .കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക. അടിയന്തിര ഘട്ടങ്ങളിൽ ഫയർ ഫോഴ്‌സ്, പോലീസ്,എൻ.ഡി.ആർ.എഫ് എന്നിവയുടെ സഹായം അഭ്യർത്ഥിക്കണെമന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് തോട്ടുമുക്കം മാടാമ്പിയിൽ ഇന്ന് പുലർച്ചെ അഞ്ചോടെ ഉരുൾപൊട്ടി. തോട്ടുമുക്കം മാടാമ്പിയിലാണ് ഉരുൾപൊട്ടലുണ്ടായത്. ചെങ്കുത്തായ റബർ തോട്ടത്തിൽ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടുകയും താഴെയുള്ള പറമ്പുകളിലേക്കും വീടുകളിലേക്കും കല്ലും ചെളിയും വന്നടിയുകയും ചെയ്തു. ആളപായമുണ്ടായിട്ടില്ല. തോട്ടുമുക്കം പള്ളിത്താഴെ കടകളിലും മൊത്തം വെള്ളം കയറിയ അവസ്ഥയിലാണ്. തോട്ടുമുക്കം ചേലുപാറ ക്രഷറിനു മുകളിൽ അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടത്തി വൻതോതിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. സമീപവാസികൾ ഭീതിയിലാണ് കഴിയുന്നത്.
വയനാട് പിലാക്കാവ് മണിയാംകുന്നിൽ ഉരുൾപൊട്ടി ആളപായമില്ല. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ 160 ആയി. കാരാപ്പുഴ, ബാണാസുര ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.