തൊടുപുഴ: പട്ടയ സ്ഥലത്ത് വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം നിർമിക്കുന്നതിൽനിന്ന് ഭൂവുടമയെ വിലക്കുന്നതടക്കം നിബന്ധനകളോടെ ഭൂവിനിയോഗ മാനദണ്ഡം കർശനമാക്കിയ സർക്കാറിനെ സി.പി.എം അടക്കമുള്ള പാർട്ടികൾ പ്രതിക്കൂട്ടിലാക്കി. എൽ.ഡി.എഫിന് ഇതു വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തിയ സി.പി.എം നേതൃത്വം പരിഹാര ഫോർമുല വൈകരുതെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഉത്തരവിലെ നിർദേശങ്ങൾ വ്യാപിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഇടുക്കി അടക്കം പശ്ചിമഘട്ട മേഖലയിലാകെയോ സംസ്ഥാനത്തുതന്നെയോ പാർട്ടിക്ക് നഷ്ടംവരുത്തുമെന്ന ഇടുക്കി ജില്ല കമ്മിറ്റിയുടെ വിലയിരുത്തലും മുഖ്യമന്ത്രിക്ക് മുന്നിലെത്തി. 1964ലെ ഭൂപതിവ് ചട്ട പ്രകാരവും 1993ലെ വനഭൂമി കൈയേറ്റം ക്രമീകരിക്കൽ സ്പെഷൽ റൂൾ അനുസരിച്ചും പതിച്ചുനൽകിയ ഭൂമിയിലെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങളുടെ സാധുത സംബന്ധിച്ചാണ് വിവാദ ഉത്തരവ്.
ആഗസ്റ്റ് 22ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടേതായി വന്ന ഉത്തരവിന് അനുബന്ധമായി തദ്ദേശ വകുപ്പ് സെപ്റ്റംബർ 25ന് പുറപ്പെടുവിച്ച ഉത്തരവും കൂടിയായതോടെ മേഖലയിൽ കർഷകരോഷം ഉയർന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിെൻറ അങ്കലാപ്പ്. പ്രതിപക്ഷം മുതലെടുക്കും മുേമ്പ ഇക്കാര്യത്തിൽ നിയമപരമായതടക്കം നടപടിയുണ്ടാകണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉടൻ പരിഹരിച്ചില്ലെങ്കിൽ ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ പേരിൽ യു.ഡി.എഫിനുണ്ടായതിന് സമാനമായ വോട്ടുനഷ്ടം ഉണ്ടായേക്കുമെന്നാണ് പാർട്ടി ജില്ല കമ്മിറ്റി വിലയിരുത്തൽ.
വീടുവെക്കാനും കൃഷി ആവശ്യത്തിനുമെന്ന് രേഖപ്പെടുത്തിയാണ് ഭൂമിക്ക് പട്ടയം നൽകുന്നത്. ഇതല്ലാത്ത ആവശ്യത്തിന് ഉപയോഗിച്ച ഭൂമി ഏറ്റെടുക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യാമെന്നതടക്കം നിബന്ധനകളോടെയാണ് പുതിയ ഉത്തരവ്.
ഏത് നിർമാണവും വില്ലേജ് ഓഫിസറുടെ നിരാക്ഷേപ പത്രം നേടി മാത്രമേ സാധിക്കൂ. ഭൂമിയുടെ പട്ടയം, പട്ടയത്തിെൻറ സാധുത, ഭൂമിയിൽ അപ്രകാരമുള്ള നിർമാണം അനുവദനീയമാണോ എന്നീ സംഗതികൾ പരിഗണിച്ചാണ് എൻ.ഒ.സി അപേക്ഷകളിൽ തീർപ്പുകൽപിക്കേണ്ടത്. എന്നാൽ, മൂന്നാറിലെ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും തടയാനെന്ന പേരിലിറങ്ങിയ ഉത്തരവ്, ഭൂപതിവ് ചട്ടം ലംഘിച്ച മുഴുവൻ നിർമാണങ്ങളും വിലക്കുന്നതാണ്. ഇതനുസരിച്ച് പട്ടയം നൽകിയ ഭൂമിയിൽ വില്ലേജ് ഓഫിസർക്ക് വാണിജ്യാവശ്യത്തിനുള്ള നിർമിതിക്ക് അനുമതി നൽകാനാവില്ല. 1964ലെ ഭൂപതിവ് ചട്ടം ലംഘിച്ചുള്ള മുഴുവൻ നിർമാണങ്ങൾക്കുമെതിരായ നടപടിക്ക് അംഗീകാരം നൽകുന്നതാണ് ഉത്തരവ്.
15 സെൻറിൽ താഴെയുള്ള പട്ടയഭൂമിയിലെ 1500 ച. അടിവരെയുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള ഉത്തരവിലെ നിർദേശം സ്വാഗതം ചെയ്യുേമ്പാൾ തന്നെയാണ് സി.പി.എമ്മിന് പുറമെ സി.പി.ഐയും വ്യവസ്ഥകൾ പലതും അപ്രായോഗികവും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.