തിരുവനന്തപുരം: വെള്ളിയാഴ്ചയിലെ പെരുന്നാൾ അവധി പിൻവലിച്ച സർക്കാർ നടപടി തീർത്തും പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.
പെരുന്നാൾ ശനിയാഴ്ച ആണെന്ന ന്യായം പറഞ്ഞാണ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയിരിക്കുന്നത്. സർക്കാർ തീരുമാനം ഇസ്‌ലാം മത വിശ്വാസികൾക്ക് മാത്രമല്ല സ്കൂൾ, കോളജ് വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും പ്രസ്തുത തീരുമാനം വെല്ലുവിളിയാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
സ്കൂളുകളും കോളജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാദമിക് കലണ്ടർ അടക്കം ക്രമീകരിച്ചിട്ടുള്ളത്. ഹോസ്റ്റൽ വിദ്യാർഥികൾ ഉൾപ്പെടെ സർക്കാർ തീരുമാനം തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ വിവിധ വിഭാഗങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു സർക്കാർ വെള്ളിയാഴ്ച കൂടി അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്നും മുസ്‍ലിംലീഗും ആവശ്യപ്പെട്ടിട്ടുണ്ട്.
'ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ ആറിന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണം'- മുസ്‍ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.