പത്തനാപുരം: താലൂക്കാശുപത്രി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ്കുമാര്‍ എം.എൽ.എയുടെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ലാത്തിചാര്‍ജിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ഹുനൈസ് പി.എം.ബി സാഹിബ്, കെ.എസ്.യു സംസ്ഥാന സമിതിയംഗം യദുകൃഷ്ണന്‍, ആഷിക് റോയ്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്‍റ് എം. സാദത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജങ്ഷനില്‍ ബാരിക്കേഡുകള്‍ വെച്ച് ടൗണില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഒരുമണിക്കൂറോളം നഗരത്തില്‍ ഗതാഗത സ്തംഭനവുമുണ്ടായി.
കഴിഞ്ഞ ദിവസം കെ.എസ്.യുവിന്‍റെ നേതൃത്വത്തില്‍ താലൂക്കാശുപത്രി വിഷയത്തില്‍ ഉപവാസ സമരം നടത്തിയിരുന്നു. തുടര്‍സമരമെന്ന നിലയിലാണ് ഇന്ന് എം.എല്‍.എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പത്തനാപുരം സി.ഐ രാജീവിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.