കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്

കെ.എസ്.ആർ.ടി.സിയുടെ ആഡംബര ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്; റൂട്ടും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു

തിരുവനന്തപുരം: നാല് കോടി മുടക്കി കെ.എസ്.ആർ.ടി.സി വാങ്ങിയ ആഡംബര വോൾവോ ബിസിനസ് ക്ലാസ് ബസിന്റെ റൂട്ടും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 ആരംഭിക്കുന്ന ആദ്യ സർവിസ് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി എറണാകുളത്തേക്ക് എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ബസുകളാണ്‌ കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് സർവിസിനായി വാങ്ങിച്ചിട്ടുള്ളത്. അതിൽ ഒരെണ്ണം ആഗസ്റ്റ് 16ന് ആലപ്പുഴ-ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്.

മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി വാങ്ങിയ ഏറ്റവും വിലകൂടിയ, ഇഷ്ടാനുസൃതം ഡിസൈൻ ചെയ്ത് ഓരോ സീറ്റുകൾക്കും വ്യക്തിഗത ടെലിവിഷൻ, വൈ-ഫൈ, ബയോ ടോയ്‌ലെറ്റ്, മൊബൈൽ ചാർജിങ് സൗകര്യം, പാൻട്രി (ഭക്ഷണശാല) എന്നിവക്ക് പുറമെ ബസ് ഹോസ്റ്റസ് സംവിധാനവുമുള്ള ബസ് സർവീസാണിത്. നേരത്തെ, ഒരേ ദിവസം തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഒരു ബസ് സർവിസ് നടത്തുമ്പോൾ മറ്റൊരു ബസ് എതിർ ദിശയിൽ സർവിസ് നടത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. എന്നാൽ, പുതിയ സർക്കാർ നിലവിൽ വന്നതോടെ ഒരൊറ്റ സർവീസായി ചുരുക്കുകയും ഒരെണ്ണം ആലപ്പുഴ-ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുമെന്നാണ് അറിയിച്ചത്.

റൂട്ടും സർവിസ് സമയവും

രാവിലെ 5.45ന് തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന സർവിസ് 6.45-ഓടെ കൊല്ലം അയത്തിൽ എത്തിച്ചേരും. ശേഷം ആലപ്പുഴ വഴി സർവിസ് നടത്തുന്ന ബസ് 8.10ന് ആലപ്പുഴ കൊമ്മാടിയിൽ എത്തും. പൂർണമായും ബൈപാസ് വഴി സർവിസ് നടത്തുന്ന ബസ് 9.45ന് എറണാകുളം ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവിസ് സജ്ജീകരിച്ചിരിക്കുന്നത്.

ശേഷം വൈകുന്നേരം 5.30ന് എറണാകുളം സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസ് 7.05ന് ആലപ്പുഴ കൊമ്മാടിയിലും 8.30-ഓടെ കൊല്ലം അയത്തിലും രാത്രി 9.45ന് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന രീതിയാണ് തിരിച്ചുള്ള സർവിസ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം എത്താനും തിരിച്ചും ക്രമീകരിച്ചിരിക്കുന്ന സർവീസിന് നാല് മണിക്കൂറാണ് ഷെഡ്യൂൾ സമയമെങ്കിലും ഗതാഗത കുരുക്ക് മൂലം സർവിസ് വൈകിയേക്കാം. 

Tags:    
News Summary - കെ.എസ്.ആർ.ടി.സിയുടെ ആഡംബര ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്; റൂട്ടും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.