തിരുവനന്തപുരം: മാർച്ച് വരെയുള്ള മൂന്നുമാസത്തെ ശമ്പളത്തിനും പെൻഷനുമായി ധനസഹായമാവശ്യെപ്പട്ട് കെ.എസ്.ആർ.ടി.സി സർക്കാറിന് കത്ത് നൽകി. ഒരുമാസം 140 കോടി വെച്ച് മൂന്ന് മാസത്തേക്ക് 420 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പെൻഷന് 60 കോടിയും ശമ്പളത്തിന് 80 കോടിയുമാണ് പ്രതിമാസം വേണ്ടത്. ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3200 കോടിയുടെ വായ്പ ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥകളിലൊന്ന് മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് രണ്ടുവർഷത്തേക്ക് വായ്പയെടുക്കരുത് എന്നതാണ്. ഇത് പരിഗണിച്ച് ഇക്കാലയളവിൽ കെ.എസ്.ആർ.ടി.സിക്ക് അധികമായി വരുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. ശമ്പളം നൽകേണ്ട ദിവസവും കഴിഞ്ഞു. മുൻ മാസങ്ങളിൽ ഡിപ്പോകളടക്കം സഹകരണ ബാങ്കുകളിൽ പണയപ്പെടുത്തിയാണ് ശമ്പളം നൽകിയത്. കൺസോർട്യം വായ്പക്കായുള്ള നടപടി അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് വായ്പ വ്യവസ്ഥകളുടെ കാര്യത്തിൽ സൂക്ഷ്മത പാലിച്ച് സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ധനവകുപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം പെൻഷൻ വിതരണത്തിന് 60 കോടി സർക്കാർ അനുവദിച്ചിരുന്നു. ബജറ്റിനത്തിലടക്കമുള്ള വകയിരുത്തലുകൾ നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ പ്രത്യേകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇൗ തുക നൽകിയത്.
ശമ്പളത്തിന് പുറെമ കുടിശ്ശിക കൂടിയതോടെ ഇന്ധനകമ്പനികൾ വിതരണം വെട്ടിക്കുറച്ചിട്ടുണ്ട്. പല ഡിപ്പോകളിലും ഇന്ധനക്ഷാമം രൂക്ഷമായത് സർവിസുകളെയും ബാധിച്ചിട്ടുണ്ട്. സവാരിക്കിടെ ബസ് ഇന്ധനം തീർന്ന് നിന്നുപോയാൽ ഗുരുതര വീഴ്ചയായി കണക്കാക്കി നടപടി വരുമെന്നതിനാൽ ഡ്രൈവർമാർ സർവിസ് ആരംഭിക്കാൻ മടിക്കുകയാണ്. ഡീസൽ ഇല്ലാത്ത സാഹചര്യങ്ങളിൽ ബസുകളുടെ ട്രിപ്പുകൾ വെട്ടിക്കുറക്കുന്നുമുണ്ട്. ശമ്പളവും പെൻഷനും ഇന്ധന ചെലവുമാണ് അടിയന്തരമായി പരിഹരിക്കേണ്ടത്. മാനേജ്മെൻറ് ആവശ്യം പരിഗണിച്ച് സർക്കാർ ശമ്പളത്തിനും പെൻഷനുമായ 420 കോടി അനുവദിച്ചാലും ഇന്ധനച്ചെലവിന് മറ്റ് വഴി കണ്ടെത്തേണ്ടിവരും.
പെൻഷൻ മാസംതോറും നൽകാൻ നടപടി –മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെന്ഷന് കുടിശ്ശിക തീര്‍ത്ത് മാസംതോറും നല്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവർത്തിച്ചു. കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കിയ ശേഷം പെന്ഷന് കൊടുക്കാമെന്ന് തീരുമാനിച്ചാല്‍ സമയമെടുക്കും. ആത്മഹത്യപോലുള്ള ദുരന്തങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്യും. കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും.
പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതോടെ മാസംതോറും കുടിശ്ശിക ഇല്ലാതെ തന്നെ പെന്ഷന് കൊടുക്കുന്നത് ഉറപ്പാക്കാം. കെ.എസ്.ആർ.ടി.സിയില്‍ ഈ വര്‍ഷം 685 കോടി പദ്ധതിയേതര വിഹിതമായി നല്‍കിയിട്ടുണ്ട്. പെന്ഷന് പദ്ധതി നടപ്പാക്കുന്ന ഘട്ടത്തില്‍ ആകെ വേണ്ട തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. അതിനാവശ്യമായ തുക മുഴുവന്‍ നല്കിയാലും കെ.എസ്.ആർ.ടി.സിയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.