തിരുവനന്തപുരം: ശബരിമലയിൽ താൻ ആചാരം ലംഘിച്ചിട്ടില്ലെന്നും ആഴി തെളിയിക്കൽ ചടങ്ങിെൻറ ഭാഗമായി പടികയറിയതാണെന്നും ദേവസ്വംബോർഡ് അംഗം കെ.പി. ശങ്കരദാസ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി, ആചാരം ലംഘിച്ചെന്ന വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദർശനത്തിനായല്ല താൻ പതിനെട്ടാം പടികയറിയത്. ആഴി തെളിയിക്കാൻ പോയപ്പോൾ കൂടെ പോയതാണ്. ബന്ധപ്പെട്ട അധികൃതർ ക്ഷണിച്ചതു പ്രകാരം ദേവസ്വം ബോർഡ് പ്രതിനിധി എന്ന രീതിയിലാണ് പോയത്. ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാംപടി കയറിയത്. ചടങ്ങിനായി മേൽശാന്തിക്കൊപ്പം പതിനെട്ടാംപടി കയറിയ മറ്റുള്ളവർക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണയും അതിനു മുമ്പും ഇതേ ചടങ്ങ് നടന്നിട്ടുണ്ട്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. നേരത്തെ മലചവിട്ടിയപ്പോള്‍ ഇരുമുടിക്കെട്ടുമായാണ് പടി കയറിയത്. ആചാര ലംഘനമുണ്ടായെങ്കിൽ പരിഹാരക്രിയ ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തർക്ക് അടിസ്ഥാന സൗകര്യം ലഭിച്ചില്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മുറികൾ ലഭ്യമാക്കാത്തത് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ്. ഒരു ദിവസത്തേക്കായി ശബരിമല നടതുറക്കുേമ്പാൾ ഇതുവരെ ഇത്രയുമധികം ഭക്തർ ഉണ്ടായിട്ടില്ല. പമ്പയിലും സന്നിധാനത്തും നിർമാണ പ്രവർത്തനങ്ങൾ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. അതിനാല്‍ പരിമിതമായ സൗകര്യങ്ങളില്‍ എല്ലാവര്‍ക്കും താമസമൊരുക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലകാല പൂജക്കായി നട തുറക്കുേമ്പാഴേക്കും ശബരിമലയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കും. അനധികൃത നിർമാണങ്ങൾ പൊളിക്കണമെന്നാണ് നിലപാടെന്നും ശങ്കരദാസ് കൂട്ടിച്ചേർത്തു.
ചിത്തിര ആട്ടത്തിരുനാളിനായി തിങ്കളാഴ്ച വൈകിട്ട് നട തുറന്നപ്പോഴാണ് മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്കൊപ്പം ശങ്കരദാസ് പതിനെട്ടാംപടി ഇറങ്ങുകയും പിന്നീട് പടി കയറുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.