ചാത്തമംഗലം: എൻ.ഐ.ടിയും പരിസരവും കേന്ദ്രീകരിച്ചുള്ള ജോളിയുടെ ഇടപാടുകൾ സംബന്ധിച്ച സംശയങ്ങൾക്ക് ഉത്തരമായില്ല. ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയശേഷം ആറ് കൊലപാതകങ്ങളെപ്പറ്റിയുള്ള ചോദ്യംെചയ്യലിനും തെളിവുശേഖരണത്തിനുമാണ് മുഖ്യ പരിഗണന നൽകുന്നത്. ചോദ്യംചെയ്യലിൽ എൻ.ഐ.ടി പരിസരം കേന്ദ്രീകരിച്ച് നടത്തിയെന്ന് സംശയിക്കുന്ന ഇടപാടുകളും മറ്റും സംബന്ധിച്ചുള്ള ദുരൂഹതകൾ നീങ്ങുമെന്നാണ് കരുതുന്നത്.
വ്യാജ ഒസ്യത്ത് തയാറാക്കിയതടക്കമുള്ള കാര്യങ്ങൾ നടന്നത് ഇവിടെ കേന്ദ്രീകരിച്ചാണ്. സഹായിച്ചത് പരിസരത്ത് ഉള്ളവരാണ്. കുന്ദമംഗലം ഭാഗത്തുള്ള രണ്ടു പേരും സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിനുമുമ്പുതന്നെ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. അധ്യാപികയെന്ന് തെറ്റിദ്ധരിപ്പിച്ച് ദിനേന എൻ.ഐ.ടിയിലെത്തുന്ന ജോളി പകൽ സമയം ചെലവഴിച്ചത് എവിടെയാണെന്ന കാര്യവും െക്രെംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.
കമ്പനിമുക്കിലുള്ള പള്ളിയിൽ ഇരിക്കാറാണ് പതിവെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ തെളിെവടുപ്പ് നടന്നു. എൻ.ഐ.ടി വിദ്യാർഥികളെയും മറ്റും ഉദ്ദേശിച്ച് പള്ളിയുടെ ചെറിയ വാതിൽ തുറന്നിടുന്നതിനാൽ പകൽ ഇവിടെ ചെലവഴിക്കാൻ കഴിയുമെങ്കിലും പരിമിതികളുണ്ട്. കാൻറീനിൽ വരാറുണ്ടെന്നാണ് ജീവനക്കാർ മൊഴി നൽകിയത്.
എൻ.ഐ.ടിയോട് ചേർന്ന് വലിയപൊയിലിലുള്ള ബ്യൂട്ടി പാർലറിൽ കസ്റ്റമറായി വരാറുണ്ടെന്നാണ് നേരത്തെ ബ്യൂട്ടി പാർലർ നടത്തിയ സുലൈഖയുടെ മൊഴി. തെളിവെടുപ്പിന് ജോളിയെ ബ്യൂട്ടി പാർലറിന് മുന്നിൽ എത്തിച്ചിരുന്നു. ഈ ബ്യൂട്ടി പാർലറുമായുള്ള ബന്ധം ചുരുളഴിക്കേണ്ടതുണ്ട്.
എൻ.ഐ.ടി പരിസരത്ത് ജോളി തങ്ങിയെന്ന് കരുതുന്ന മറ്റൊരു കേന്ദ്രം ഉണ്ടെന്നാണ് വിവരം. കെട്ടാങ്ങൽ-മാവൂർ റോഡിലാണിതെന്നാണ് സൂചന. കൂടാതെ, എൻ.ഐ.ടി കാമ്പസിനുള്ളിൽ ഇവർക്കുള്ള ബന്ധം സംബന്ധിച്ച ദുരൂഹതയും നീക്കണം. വ്യാജ തിരിച്ചറിയൽ കാർഡ് കാമ്പസിൽ പ്രവേശിക്കാനും ഉപയോഗിച്ചിട്ടുണ്ടാവാം.
മാത്രമല്ല, കാമ്പസിനകത്ത് കയറിപ്പോകുന്നതും സെക്യൂരിറ്റി ജീവനക്കാരുമായി പരിചയം കാണിച്ചതും കണ്ടതായി ഭർത്താവ് ഷാജുവിെൻറ മൊഴിയിലുണ്ട്. പ്രത്യേക ടീമിനെ ഉപയോഗിച്ച് ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണവും തെളിവെടുപ്പം നടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.