തൃശൂർ: ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാവിന് പങ്കുള്ളതായി സൂചന. പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമരാജനെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ ഉന്നത രാഷ്ട്രീയ ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ധർമരാജെൻറ ഡ്രൈവർ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്. കാറുകളിലെത്തിയ സംഘം അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു പരാതി.
ഇതിൽ 23.34 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെടുത്തു. കേസിലെ ഒമ്പതാം പ്രതി വെളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ ബാബുവിെൻറ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇതിന് പുറമേ മൂന്ന് പവെൻറ സ്വർണാഭരണവും കേരള ബാങ്കിൽ ആറുലക്ഷം രൂപ വായ്പ തിരിച്ചടച്ചതിെൻറ രസീതും കണ്ടെത്തി.
അതിനിടെ, കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി നൽകിയത് ഷംജീറിെൻറ സഹായി റഷീദാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷംജീറിനെയും റഷീദിനെയും പ്രതി ചേർത്തേക്കും. ഒളിവിൽ പോയ റഷീദിനായി തിരച്ചിൽ തുടരുകയാണ്. അതേസമയം, ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയുടെ അന്വേഷണത്തിൽ ഗൗരവതരമായ കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന നേതാവിന് പങ്കുള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. സംഭവമുണ്ടായ ഉടൻ ആദ്യം വിളി പോയത് ഇയാളുടെ ഫോണിലേക്കായിരുന്നു. ഈ കാൾ ലിസ്റ്റ് പൊലീസിനും ലഭിച്ചിട്ടുണ്ട്. നാല് ദിവസമായി ഇദ്ദേഹത്തെ വിളിച്ചിട്ട് കിട്ടുന്നില്ലത്രേ. പിടിയിലാവാനുള്ള മൂന്ന് പേരെകൂടി കിട്ടിയാലേ രാഷ്ട്രീയ ബന്ധം ഉൾപ്പെടെ അറിയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ, പാലക്കാട്ട് പാളിപ്പോയ കുഴൽപണ തട്ടിപ്പിനെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. നാല് കോടിയോളം രൂപ തട്ടിയെടുക്കാനുള്ള പദ്ധതിയാണ് പാളിയത്. സന്ദേശം ആള് മാറി പൊലീസിെൻറ ഗ്രൂപ്പിലേക്ക് എത്തിയതാണ് പൊളിയാൻ കാരണമായത്. കുഴൽപണ തട്ടിപ്പ് ലോബിയെ സഹായിക്കുന്ന ചില പൊലീസുകാരുടെ കൈയിൽനിന്ന് അബദ്ധത്തിൽ പൊലീസ് ഗ്രൂപ്പിലേക്ക് സന്ദേശം മാറിപ്പോയതാണെന്നാണ് കരുതുന്നത്.
ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങി
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന പരാതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിെനത്തിച്ച കോടിക്കണക്കിന് രൂപ കവർന്നതും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
കോഴിക്കോട്ടെ ഓഫിസിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് സലീം, ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതോടെ ഡയറക്ടർക്ക് നേരിട്ട് പരാതി അയക്കാൻ നിർദേശിച്ചു. ഇ–മെയിലായി പരാതി അയച്ചതോടെ െകാച്ചിയിലെ ഇ.ഡി ഓഫിസിൽനിന്ന് പരാതിക്കാരനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയും കൊടകര പൊലീസ് രജിസ്റ്റർ െചയ്ത എഫ്.ഐ.ആറിെൻറ പകർപ്പ് ആവശ്യപ്പെടുകയുമായിരുന്നു. എഫ്.ഐ.ആർ പകർപ്പ് കൈമാറിയിട്ടുണ്ട്. പരാതിക്കാരനിൽനിന്ന് അടുത്ത ദിവസം മൊഴിയെടുക്കുമെന്നാണ് വിവരം.
അതേസമയം, കൊടകര പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ ഏഴുപേർ പിടിയിലായിട്ടുണ്ട്. കാൽക്കോടി രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ചേളന്നൂർ സ്വദേശിയാണ് പരാതി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.