കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന വസ്തു നികുതിയിൽനിന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഒഴിവാക്കി. ത്രികക്ഷി ധാരണപത്രത്തിലെ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് വസ്തുനികുതിയിൽനിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. മെട്രോ റെയിൽ സ്റ്റേഷൻ കെട്ടിടങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും വസ്തുനികുതി ഡിമാൻഡ് നോട്ടീസ് നൽകിയിരുന്നു. കൊച്ചി കോർപറേഷനും സമീപ തദ്ദേശസ്ഥാപനങ്ങൾക്കുമെതിരെ കെ.എം.ആർ.എൽ ഹൈകോടതിയിൽ ഹരജിയും നൽകിയിരുന്നു.
ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരവും കേന്ദ്ര-കേരള സർക്കാറുകളും കെ.എം.ആർ.എല്ലും ഒപ്പുവെച്ച 2013ലെ ത്രികക്ഷി ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലും നികുതിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കെ.എം.ആർ.എല്ലിനെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന നികുതികളിൽനിന്ന് ഒഴിവാക്കുന്നതിന് നടപടിയെടുക്കണമെന്ന് കേന്ദ്ര ഭവന-നഗരകാര്യ വകുപ്പും ആവശ്യപ്പെട്ടിരുന്നു. കൊച്ചി മെട്രോയുടെ പ്രവർത്തനനഷ്ടവും ഭീമമായ കെട്ടിട നികുതി നൽകുന്നത് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും നികത്താൻ വസ്തുനികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ അപേക്ഷിച്ചിരുന്നു. തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.