കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം. പ്രോസിക്യൂഷൻ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. കെ.എം ബഷീറിന്റെ നഷ്ടപ്പെട്ട ഫോണുകളിലൊന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ബഷീറിന്റെ കുടുംബം ഹരജിയിൽ പറയുന്നുണ്ട്.
നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സർക്കാർ ആലപ്പുഴ ജില്ല കലക്ടറാക്കി നിയമിച്ചത് വിവാദമായിരുന്നു. തീരുമാനത്തിനെതിരെ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് ശ്രീറാമിനെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിലേക്ക് മാറ്റി നിയമിച്ചു. ഈ തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയർന്നു.
2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ ശ്രീറാമോടിച്ച കാറിടിച്ചാണു കെ.എം.ബഷീര്‍ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവുനശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍. ബഷീറിന്‍റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.