രാഹുൽ ഗാന്ധി
തിരുവനന്തപുരം: താൻ രാഷ്ട്രീയത്തിൽ എത്തിയിട്ടില്ലായിരുന്നെങ്കിൽ എയറോസ്‌പേസിൽ ഒരു സംരംഭകനാകുമായിരുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ.ടി വിദഗ്ധരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ രസകരമായ വെളിപ്പെടുത്തൽ. താൻ ഒരു പൈലറ്റാണെന്നും തന്റെ അച്ഛനും അമ്മാവനും പൈലറ്റുമാരായിരുന്നുവെന്നും ആ ഒരു അഭിനിവേശം കുടുംബത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാളെ രാഷ്ട്രീയക്കാരൻ, സാങ്കേതിക വിദഗ്ധൻ അല്ലെങ്കിൽ എൻജിനീയർ എന്നിങ്ങനെ ഏതെങ്കിലും ഒരു ചട്ടക്കൂടിനുള്ളിൽ ഒതുക്കി നിർത്തുന്നത് ശരിയല്ലെന്ന് രാഹുൽ പറഞ്ഞു. തന്നെ പലരും ഒരു രാഷ്ട്രീയക്കാരൻ മാത്രമായിട്ടാണ് കാണുന്നത്, എന്നാൽ താൻ മറ്റു പല കാര്യങ്ങളിലും താൽപര്യമുള്ളയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സംഘടനയിൽ പ്രവർത്തിക്കുന്നില്ലായിരുന്നെങ്കിൽ എയറോസ്‌പേസ് രംഗത്ത് ഒരു സ്റ്റാർട്ടപ്പോ മറ്റോ തുടങ്ങാനായിരുന്നു തനിക്ക് താൽപര്യമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി.
എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് ആകാംക്ഷ ഉണ്ടായിരിക്കണമെന്നും എല്ലാത്തിനോടും തുറന്ന മനസ്സ് പുലർത്തിയാൽ മാത്രമേ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഐ.ടി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തെത്തിയത്.
സാങ്കേതിക വിദ്യയിലെ മാറ്റങ്ങളും രാജ്യത്തിന്റെ ഭാവി വികസനവും സംബന്ധിച്ച് ഐ.ടി മേഖലയിലുള്ളവരുമായി അദ്ദേഹം ദീർഘനേരം സംവദിച്ചു. ഓരോ വ്യക്തിയെയും ഒരു പ്രത്യേക ലേബലിൽ മാത്രം ഒതുക്കാതെ അവരുടെ വ്യത്യസ്ത കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് അദ്ദേഹം ചർച്ചയിലുടനീളം ഉയർത്തിപ്പിടിച്ചത്.
കേരളത്തിന്റെ ഐ.ടി വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായ ടെക്‌നോപാര്‍ക്കില്‍ സാങ്കേതിക വിദഗ്ധരായ യുവാക്കളുമായി രാഹുല്‍ഗാന്ധി സംവദിച്ചു. 'Technology, Innovation and Opportunity' എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ടെക്‌നോക്രാറ്റുകള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, യുവ സംരംഭകര്‍ എന്നിവർ പങ്കെടുത്തു.
സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, കമ്പനികളുടെ സി.ഇ.ഒമാര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 200 ക്ഷണിക്കപ്പെട്ട ഐ.ടി പ്രഫഷനലുകളും പങ്കെടുത്തു.
ഏത് മേഖലയിലായാലും കൗതുകവും സ്ഥിരതയും അത്യാവശ്യമാണെന്നും ആളുകളെ ഒരു ചട്ടക്കൂടില്‍ പൂട്ടി വിലയിരുത്തുന്നതിനുപകരം വിവിധ ആശയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും തുറന്ന മനസ്സോടെ സമീപിക്കേണ്ടതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് തലച്ചോറിന്റെ 'elasticity' വര്‍ധിപ്പിക്കുകയും മാറുന്ന സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുകയും ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ഐ.ടി. വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്റെ പിതാവായ മുന്‍ പ്രധാനമന്ത്രി Rajiv Gandhi ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ വികസനം പ്രോത്സാഹിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ അത് ഒരിക്കല്‍ General Electric-യുടെ സി.ഇ.ഒ ''വെറുതെയൊരു ആശയം'' എന്ന് വിശേഷിപ്പിച്ചതായി അദ്ദേഹം ഓർമിപ്പിച്ചു. എന്നാല്‍ ഇന്ന് ആ ദര്‍ശനമാണ് ഇന്ത്യയുടെ ഐ.ടി. മേഖലയെ ആഗോള തലത്തില്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.താന്‍ ഒരു പൈലറ്റായതിനാല്‍ ഡ്രോണുകളോടും പുതിയ സാങ്കേതിക വിദ്യകളോടും വലിയ ആകര്‍ഷണമുണ്ടെന്നും അവയുടെ ഭാവി വികസനം കാണുന്നത് ഏറെ ആവേശകരമാണെന്നും രാഹുൽ പറഞ്ഞു.
കേരളത്തോടുള്ള തന്റെ നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. കടുത്ത രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ട സമയങ്ങളില്‍ കേരളം തന്നെ വലിയ സ്‌നേഹത്തോടും പിന്തുണയോടും ചേര്‍ത്ത് പിടിച്ചുവെന്നും രാഷ്ട്രീയ യോഗങ്ങളില്‍ ജനങ്ങളുമായി എങ്ങനെ കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാമെന്നും കേരളത്തില്‍നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.