തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.ജി.പി ആർ.ശ്രീലേഖ ഇന്ന് വിരമിക്കും. കേരളത്തിലെ ഐ.പി.എസ് കേഡറിൽ എത്തിയ ആദ്യ വനിതയായ ഇവർ 1987 ബാച്ച് ഉദ്യോഗസ്ഥയാണ്.
യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സർവീസ് ജീവിതത്തിൽ നിന്നും ഇവർ പടിയിറങ്ങുന്നത്. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിൻറെ ആദ്യ വനിത ഡി.ജി.പി വിരമിക്കുന്നത്. പൊലീസ് സേനയുടെയോ ഐ.പി.എസ് അസോസിയേഷന്‍റെയോ യാത്രയപ്പു ചടങ്ങുകൾ വേണ്ടെന്ന് ശ്രീലേഖ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
33 വർഷത്തെ സർവീസ് ജീവതത്തിനിടയിൽ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ചു. എഴുത്തുകാരിയായും അറിയപ്പെട്ടു. ചേർത്തല എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്‌പിയായി. സി.ബി.ഐയിൽ അഞ്ചു വർഷം എസ്പിയായി പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളിൽ ഡി.ഐ.ജിയായും ഐ.ജിയായും എ.ഡി.ജി.പിയായും ജോലി ചെയ്തു. വിജിലൻസിൽ മിന്നൽ പരിശോധനകള്‍ക്ക് തുടക്കമിടുന്നത് ആർ.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്. പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് ഊർജം നൽകിയ ഉദ്യോഗസ്ഥയാണ്ആർ.ശ്രീലേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.