'കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം': കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പരിഹാസവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. കേരളം ആമയെപ്പോലെയാകണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. ബജറ്റില്‍ കേരളത്തിന് ഹൈ സ്പീഡ് റെയിലുമില്ല, ഒന്നുമില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

22 എയിംസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് എയിംസ് ഉളള സംസ്ഥാനമുണ്ട്. ആയുര്‍വേദ എയിംസ് പ്രഖ്യാപിച്ചു. അതിലും കേരളമില്ല. ഉള്‍നാടന്‍ ജലഗതാഗതമുളള കേരളത്തിന് പരിഗണനയില്ല. പറ്റ്നക്കും വാരാണസിക്കുമാണ് എല്ലാം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റായിരുന്നു. കേരളം ആമയെപ്പോലെ ആകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനെ സാധൂകരിക്കുന്ന ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കണ്ണില്‍ പൊടി ഇടാന്‍ എന്തെങ്കിലും തരാമെന്ന് പറഞ്ഞു എന്നിട്ട് അതും ഉണ്ടായില്ല.. ഇ ശ്രീധരനെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ശ്രീധരൻ ഒരു സ്വകാര്യ വ്യക്തി മാത്രമാണെന്നും അതിവേഗ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശയെന്ന് വ്യാപക വിമർശനമുണ്ട്. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴിയും കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ചത്.

ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ - മുംബൈ, പൂനെ - ഹൈദരാബാദ്, ബംഗളുരു - ചെന്നൈ, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ , ഡൽഹി - വാരണാസി, വാരണാസി - സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ പ്രതിഷേധിച്ചു.

Tags:    
News Summary - 'Kerala, which was expecting as much as the sea, has only sea turtles': John Brittas against the Union Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.