എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർക്ക് പരിശോധിക്കാം; ഒഴിവാക്കിയത് 24.08 ലക്ഷം പേരുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു. https://voters.eci.gov.in എന്ന ലിങ്ക് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും പട്ടിക പരിശോധിക്കാം.

നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്നും ഇപ്പോൾ 24.08 വോട്ടർമാർ പുറത്തായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു.   8.65 ശതമാനം വോട്ടർമാരെയാണ് ആകെ നീക്കം ചെയ്തത്. 2,54,42,352 വോട്ടർമാർ പട്ടികയിൽ ഇടം നേടി.

മരിച്ചവർ, സ്ഥലംമാറിപോയവർ, ഇരട്ട വോട്ടുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവർ ഉൾപ്പെടെയാണ് ഒഴിവാക്കിയവരായി പട്ടികയിലുള്ളത്. 24,08,503 പേരെയാണ് ആകെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറിയതായി അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പർ നൽകിയോ പരിശോധിക്കാവുന്നതാണ്. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും പരിശോധിക്കാം.

കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച് തിരികെയേൽപിച്ചു. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലത്തിൽ 2.54 കോടി പേരുടെ പട്ടികയാണ് കരടിലുണ്ടാവുക.

എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക് ഡിക്ലറേഷനും ഫോം 6 ഉം നൽകി എസ്.ഐ.ആറിന്‍റെ ഭാഗമാകാനും അവസരമുണ്ട്. ഇതേ സമയപരിധിയിൽ തന്നെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയവരിൽ മതിയായ വിവരങ്ങൾ നൽകാത്തവർക്ക് ഇ.ആർ.ഒമാർ നോട്ടീസ് നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കി ശേഷം മാത്രമാവും ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ ഫോം 6 A, ഒഴിവാക്കാൻ ഫോം 7, സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ വഴി ഇനി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

എല്ലാ ഫോമുകളും ഓൺലൈനിലും, ബി.എൽ.ഒ മാർ വശവും ലഭിക്കും. അപേക്ഷകളോടൊപ്പം ഡിക്ലറേഷൻ ഫോമും സമർപ്പിക്കണം. ഹിയറിങ് ഉൾപ്പെടെ തുടർ നടപടികൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇ.ആർ.ഒ മാരുടെ തീരുമാനത്തിനെതിതെ 15ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർ മുമ്പാകെ അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലും അപ്പീൽ നൽകാം. 

ഓരോ വോട്ടർമാരും തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.

Tags:    
News Summary - kerala SIR draft released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.