മാർക്കിടുന്നത് പ്രേക്ഷകരാണ്....

പൂരവും പെരുന്നാളും മറ്റനേകം ആഘോഷങ്ങളുമാണ് തൃശൂരിെൻറ സ്പന്ദനം. ചെണ്ടക്കോലിെൻറ താളം പതിയാത്ത നാട്ടിടവഴികൾ തൃശൂരിന് അന്യമാണ്. എല്ലാ കലകൾക്കും വേരുള്ള സകലകലാ മുറ്റംകൂടിയാണ് തൃശൂർ. ഇവിടെ വേദിയുയർന്നാൽ കാണികൾ നിറയും. കൊട്ടിത്തുടങ്ങിയാൽ താളംപിടിക്കാൻ നൂറുപേരെങ്കിലും ഉറപ്പ്. കലകളുടെ കുടമാറ്റം തീർക്കുന്ന കൗമാര കലാമേളക്ക് തൃശൂരിൽ പന്തലുയരുമ്പോൾ മാർക്കിടുന്നത് ജഡ്ജിമാരാകില്ല ആസ്വാദകരായിരിക്കും

കേളികേട്ട പൂരത്തിനും പുലിക്കളിക്കും വേദിയാണ് തൃശൂരിെൻറ പ്രദക്ഷിണവഴി. പതിനായിരങ്ങൾ വന്നെത്തുന്ന ഉത്സവമാണ് ഇവ. രണ്ടിലും മത്സരമുണ്ട്, വാശിയുണ്ട്. പുലിക്കളിക്ക് ജഡ്ജ്്മെൻറുണ്ട്. പക്ഷേ, ഫലമറിയാൻ കാത്തുനിൽക്കുന്നവർ വിരളമാണ്. കാരണം ആസ്വാദകർ മനസ്സിലേ വിധിയെഴുതിയിരിക്കും. പൂരത്തിന് വാശിയേറിയ മേളമുണ്ട്, ഇരുവിഭാഗവും കേമമാക്കാൻ മത്സരിക്കുന്ന കുടമാറ്റമുണ്ട്. ആസ്വാദകരുടെ കൈയടിയാണ് ഇവിടത്തെ വിധിനിർണയം. ഈ മണ്ണിലാണ് കലാമേളക്ക് വേദികൾ ഉയരുന്നത്. തൃശൂരിെൻറ ഈ പശ്ചാത്തലം തന്നെയാകണം കലോത്സവത്തിനും വേണ്ടത്. മത്സരം വേണം,പക്ഷേ സൗഹൃദാധിഷ്്ഠിതമാകണം. തൃശൂരിന് വിപുലമായൊരു കലാപാരമ്പര്യമുണ്ട്. ബ്രഹ്മസ്വം മഠത്തിെൻറ വൈദിക പാരമ്പര്യം മുതൽ പൂരവും പെരുന്നാളുകളും ഉൾപ്പെടുന്ന ആഘോഷങ്ങളുടെ പാരമ്പര്യം. അതുകൊണ്ടുതന്നെയാണ് ഇവിടം ഒരു വ്യാവസായിക നഗരമല്ലാത്തതും. എതുകലക്കും ഇവിടെ ആസ്വാദകനുണ്ട്. നിറഞ്ഞാസ്വദിച്ച് വരുന്ന ഒറ്റക്കൈയടിക്കുവേണ്ടി സ്വയം സമർപ്പിക്കുന്ന കലാകാരന്മാരുണ്ട്. ഇവിടെ ജനമാണ് മാർക്കിടുന്നത്, ജഡ്ജിമാരല്ല. കലോത്സവത്തെയും ഈ തലത്തിലേക്ക് വിപുലപ്പെടുത്താൻ തൃശൂരിലെത്തുമ്പോൾ സാധിക്കണം. മുതിർന്ന കലാകാരന്മാർ ഈ സംസ്കാരം കുട്ടികൾക്ക് പകർന്നുകൊടുക്കണം.

എല്ലാകലകൾക്കും വേരുള്ള മണ്ണാണ് തൃശൂർ. സിനിമയായാലും സാഹിത്യമായാലും അതിെല കുലപതികൾ തൃശൂരിൽനിന്നുള്ളവരാണ്. കലകളാൽ ഇത്രമാത്രം സമ്പന്നമായ പാരമ്പര്യം തൃശൂരിലല്ലാതെ മറ്റെവിടെയും കാണാനാകില്ല. സൗഹൃദങ്ങളാൽ രൂപപ്പെടുന്ന ഉത്സവാന്തരീക്ഷമാണ് തൃശൂരിലെന്നും. ഈ അന്തരീക്ഷത്തിൽനിന്നും പിറവിയെടുത്തവരാണ് ഇവിടെനിന്നും ഉയർന്ന ഉന്നതരായ കലാകാരന്മാരെല്ലാം. കലാേവരുകൾ ആഴത്തിലാണ്ട മണ്ണിലാണ് കൗമാരപ്രതിഭകൾ ചവിട്ടിനൽക്കുന്നത്. ഇതിൽനിന്ന് ആവോളം വളം വലിച്ചെടുത്ത ഊർജ്ജവുമായി വേണം കുട്ടികൾ പ്രകടനം കാഴ്ച്ചവെക്കാനും മടങ്ങാനും.
കലോത്സവം 'കലപിലോത്സവ'മായി മാറിയപ്പോഴാണ് അതിെൻറ ആകർഷണീയത നഷ്്ടപ്പെട്ടത്. മാർക്കിടുന്നവരെ വിദേശചാരന്മാരെപ്പോടെ സി.ബി.ഐ നിരീക്ഷിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. മത്സരം കുട്ടികൾക്കല്ല, മാതാപിതാക്കൾക്കാണെന്നതാണ് വലിയ തമാശ. അപ്പീലിെൻറ ബാഹുല്യംകൊണ്ട് ജില്ല കലോത്സവം പോലും ഒരുകാലത്തും തീരാത്ത അവസ്ഥയുണ്ടായിരുന്നു. കലക്ക് വേണ്ടത് 'ഗ്രേസ്' ആണ്, മാർക്കല്ല. ഉന്നത വിദ്യാഭ്യാസത്തിന് മാർക്ക് വാങ്ങാനുള്ള ചവിട്ടുപടിയായി കലകളെ കാണുന്ന പ്രവണത ഒഴിവാകട്ടെ. കുട്ടികളുടെ സ്വതന്ത്ര ആവിഷ്കാരമായി കലോത്സവത്തെ കാണുന്ന രീതിയിലേക്ക് മനസ്സ് പരിഷ്കരിക്കണം. മാന്വൽ പരിഷ്കരണത്തിന് മുമ്പ് കലോത്സവത്തിൽ പങ്കെടുക്കുന്നവരുടേയും മാതാപിതാക്കളുടേയും മനസ്സ് പരിഷ്കരിക്കട്ടെ.

ഏത് ഉത്സവത്തിനും സൗഹൃദത്തിെൻറ അന്തരീക്ഷം ഉയരുന്ന തൃശൂരിലെങ്കിലും പരാതികൾക്കിടയില്ലാത്ത കലോത്സവം ഉണ്ടാകണം. കലക്ക് മാർക്കിടുന്നതിന് പരിമിതിയുണ്ട്. കല ആസ്വദിക്കാനുള്ളതാണ്. സൂക്ഷ്മമായ പിഴവുകൾ കണ്ടെത്തി തിരുത്താനുള്ള വേദിയായി വിധിനിർണയത്തെ കണ്ടാൽ മതി. കലോത്സവം യാഥാർഥ്യ ബോധത്തോടെയുള്ളതാവണം. ഈ ബോധം സർക്കാറിന് മാത്രമുണ്ടായാൽ പോര പങ്കെടുക്കുന്ന എല്ലാവർക്കുമുണ്ടാകണം. മുതിർന്നവർ അവരുടെ ഇഷ്്ടങ്ങൾ അടിച്ചേൽപിക്കാനുള്ള 'മുതുജനോത്സവം' ആക്കരുത്.  പതിനായിരങ്ങൾ ആസ്വദിക്കുന്ന കലോത്സവം പാർശ്വവത്കരിക്കപ്പെട്ട കലകൾക്കും ഇടമുള്ളതാകണം. മാധ്യമങ്ങളുടെ ബാഹുല്യം മൂലം കലോത്സവത്തിലെ എല്ലാ ഇനങ്ങളും ശ്രദ്ധിക്കപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. അന്യംനിന്നുപോകുന്ന കലകൾ ഒരുപാടുള്ള നാടാണ് കേരളം. അവയുടെ നിലനിൽപിന് മതത്തിെൻറ വേലിക്കെട്ടുകളില്ലാത്ത ഒരുവേദി അനിവാര്യമാണ്. അവർക്കുകൂടി ഒരിറ്റ് സമയവും വേദിയിലൽപം സ്ഥലവും കലോത്സവ സംഘാടകർ മാറ്റിവെക്കണം. ഇവക്കുള്ള പുനരുജ്ജീവനമാകണം കലോത്സവ വേദികൾ.

തയാറാക്കിയത്:കെ.പി. ഷിജു

Tags:    
News Summary - kerala school kalolsavam 2018 thrissur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.