ന്യൂഡൽഹി: ‘നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ടിന് അഭിനന്ദനം. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവും 2018ലെ നാരീശക്തി പുരസ്കാര ജേതാവുമായ ആലപ്പുഴ ചേപ്പാട് സ്വദേശി കാർത്യായനിയമ്മ (101)യുടെ പൂർണകായ പ്രതിമ ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്‍റെ ഫ്ലോട്ട്.
കളരിപ്പയറ്റ്, ഗോത്രനൃത്തം, ചെണ്ടമേളം എന്നീ നാടൻ കലാരൂപങ്ങൾ ഉൾപ്പെടുന്ന ഫ്ലോട്ടിൽ നഞ്ചിയമ്മയുടെ നാടൻപാട്ടും കേൾപ്പിച്ചു. വിവിധ മേഖലയിലെ 24 സ്ത്രീകൾ അണിനിരന്നു. രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള വിശിഷ്ട വ്യക്തികൾ ഫ്ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ 2022ൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ നിന്ന് ശ്രീനാരായണ ഗുരുവിന്റെ ശിൽപം ഉൾപ്പെട്ട കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്രസർക്കാർ തള്ളിയത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം കേരളം തയാറാക്കിയ നിശ്ചല ദൃശ്യത്തിൽ ശങ്കരാചാര്യരുടെ ശിൽപം ഉൾക്കൊള്ളിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരുന്നു.
മതേതര കേരളമെന്ന നിലയിൽ അതിനു തയാറാകാതെ ശ്രീനാരായണ ഗുരുവിന്റെ ശിൽപമാണ് കേരളം ഉൾപ്പെടുത്തിയത്. തൊട്ടുപിന്നാലെ കാരണമൊന്നും വിശദീകരിക്കാതെ കേരളത്തിന്‍റെ നിശ്ചല ദൃശ്യം കേന്ദ്രം വെട്ടി. ഇതിനെതിരെ ശിവഗിരി മഠം അടക്കം പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിൽ നിശ്ചല ദൃശ്യം അവതരിപ്പിച്ച 11 സംസ്ഥാനങ്ങളിൽ എട്ടും ബി.ജെ.പി ഭരിക്കുന്നവയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്കും കഴിഞ്ഞ തവണത അനുമതി കിട്ടി. മഹാരാഷ്ട്രയുടേതും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിന്റേതുമാണ് അനുമതി കിട്ടിയ മറ്റു രണ്ടു ഫ്ലോട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.