തിരുവനന്തപുരം: മാധ്യമ പ്രവർത്തന രംഗത്ത് നിലനിന്ന മൂല്യങ്ങൾ നഷ്ടമാകുന്നോയെന്ന് മാധ്യമ പ്രവർത്തകർ തന്നെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയുടെ ഭാഗമായ ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് മാധ്യമ മേഖല വിലപ്പെട്ട സാമൂഹിക പ്രവർത്തനമായിരുന്നു. ഇേപ്പാഴത് വലിയ വ്യവസായമായി മാറി. ആദ്യ കാലത്ത് മാധ്യമ പ്രവർത്തകർ വലിയ മൂല്യങ്ങളിൽ ഉറച്ചുനിന്നിരുന്നു. ഇപ്പോൾ അത് തുടരാൻ ആകുന്നുണ്ടോ, നഷ്ടമാകുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ പരിശോധിക്കണം. നഷ്ടമായാൽ അത് വീണ്ടെടുക്കാൻ എന്ത് ചെയ്യാനാകുമെന്ന് മാധ്യമപ്രവർത്തകർ തന്നെ സമഗ്ര നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്രാജ്യത്വ രാജ്യങ്ങളിലെ പ്രമുഖ വാർത്താ ഏജൻസികൾ വാർത്തയിൽ തങ്ങളുടെ രാഷ്ട്രീയം കൂടി ചേർക്കുകയാണ്. ഇതിന് ബദലായി അന്താരാഷ്ട്ര വാർത്താക്രമം സൃഷ്ടിക്കാൻ കഴിയണം. അതിൽ വികസ്വര രാജ്യങ്ങൾക്ക് വഹിക്കാവുന്ന പങ്ക് സംബന്ധിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് മനുഷ്യാവകാശം നിരന്തരം ലംഘിക്കപ്പെടുകയും ജനാധിപത്യ അവകാശം കവരുകയും ചെയ്യുേമ്പാൾ അത് വീണ്ടെടുത്ത് പുനഃസ്ഥാപിക്കേണ്ട കടമ മാധ്യമ പ്രവർത്തകർക്കുണ്ടെന്ന് മാധ്യമം, മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മാസ്കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്, ബേബി മാത്യു, സരസ്വതി ചക്രബർത്തി, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കെ.പി. റജി, ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം എന്നിവരും സംബന്ധിച്ചു. ലോക കേരള സഭ സമീപനരേഖ മുഖ്യമന്ത്രിയിൽനിന്ന് പ്രവാസി ചലച്ചിത്ര സംവിധായകൻ സോഹൻ റോയ് സ്വീകരിച്ചു. കേരളത്തിന് പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.