കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും പോരാട്ട വീര്യവും പുതുതലമുറയിലേക്ക് പകരാൻ ‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെ നടത്തുന്ന ‘ഫ്രീഡം ക്വിസ്’ വിജ്ഞാനോത്സവത്തിന് വിദ്യാർഥികൾക്കിടയിൽ ആവേശകരമായ പ്രതികരണം. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച ഒന്നാംഘട്ട എൻട്രി റൗണ്ട് ആഗസ്റ്റ് 10 വരെ തുടരും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യഘട്ടത്തിൽ ‘മാധ്യമം’ ദിനപത്രത്തിലും സോഷ്യൽ മീഡിയ പേജുകളിലും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഓരോ ചോദ്യങ്ങൾ വീതം പ്രസിദ്ധീകരിക്കുന്നുണ്ട്.
ഈ 10 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകുന്ന മത്സരാർഥികൾക്ക് ആഗസ്റ്റ് ആറിനുശേഷം വാട്സാപ് അല്ലെങ്കിൽ ഇ-മെയിൽ വഴി ലഭിക്കുന്ന ലിങ്കിലൂടെ രണ്ടാംഘട്ട ഓൺലൈൻ മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. ഓൺലൈൻ ക്വിസിൽ മികവ് പുലർത്തുന്നവർക്കായി ഓൺലൈനിൽതന്നെ തത്സമയ സെമി ഫൈനൽ മത്സരവും സംഘടിപ്പിക്കും. ഇതിൽനിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 വിദ്യാർഥികളാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുക.
കോഴിക്കോട് ലുലു മാളിൽ നടക്കുന്ന അവസാന റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് മത്സരം നയിക്കുക. ഏഴു മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കാണ് മത്സരത്തിൽ മുൻഗണന. ലുലു കണക്ട്, ആംകോസ് പെയിന്റ്സ്, ജെയ്ൻ യൂനിവേഴ്സിറ്റി, ഓർബിസ് ക്രിയേറ്റിവ്സ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം. ഇതിൽ പങ്കെടുക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ www.madhyamam.com/quiz-ind എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.