ഗവർണറുടെ സർക്കീട്ടിന് ഖജനാവിൽ നിന്നു ചെലവായത് ഒരു കോടി

സംസ്ഥാനത്തിനുപുറത്തുള്ള ഗവർണറുടെ ചെലവെല്ലാം തോന്നിയപോലെ. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ഗവർണറുടെ യാത്ര. സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്‍റെയും കാര്യത്തിലുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാലിക്കുന്നില്ല. മാസത്തിൽ 25 ദിവസമെങ്കിലും ഗവര്‍ണര്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്നാണ് മാര്‍ഗനിര്‍ദ്ദേശം. ഇവയൊന്നും കണക്കാക്കുന്നില്ല. ഇക്കഴിഞ്ഞ നവംബറില്‍ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്നു.

ഈ വര്‍ഷം 143 ദിവസവും യാത്രയിലായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022-ല്‍ 11.63 ലക്ഷം രൂപയും 2021-ല്‍ 5.34 ലക്ഷം രൂപയും ചെലവിട്ടു. ഗവര്‍ണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍കൂടി പരിശോധിക്കുമ്പോള്‍ വന്‍ തുകയാണ് യാത്രായിനത്തില്‍ വരുന്നത്. 2021-ല്‍ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്നു, വിഷയത്തിൽ രാഷ്ട്രപതിഭവന്‍ ഇടപെട്ടിരുന്നു. ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് നിയമം. എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവര്‍ണറുടെ പക്ഷം. 2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയിലായിരുന്നു. 2021-ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രഭാഷണങ്ങള്‍ക്കുംമറ്റുമായി ക്ഷണിക്കുന്നതിനാലാണ് കേരളത്തിന് പുറത്തേക്ക് നിരന്തരം യാത്ര വേണ്ടിവരുന്നതെന്നാണ് ഗവര്‍ണറുടെ വാദം.

ടൂര്‍ എക്‌സ്‌പെന്‍സസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണറുടെ യാത്രാചെലവുകള്‍ക്കുള്ള പണം വിനിയോഗിക്കുന്നത്. നാല് വര്‍ഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കായി ചെലവിട്ടത് ഒരു കോടി രൂപയും.

Tags:    
News Summary - Kerala Governor does not follow travel norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.