കൊച്ചി: പൊതുആവശ്യത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ വർഷങ്ങൾക്കുമുമ്പ് ടാറ്റ ടീ കമ്പനിക്ക് നൽകിയ നഷ്ടപരിഹാര തുക സർക്കാർ തിരിച്ചുപിടിക്കുന്നു. ഉടമസ്ഥാവകാശമില്ലാത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയത് തെറ്റാണെന്ന് വിലയിരുത്തിയാണ് വസ്തുമൂല്യമായി കൊടുത്ത തുക മുഴുവൻ പലിശസഹിതം തിരികെ പിടിക്കാൻ നടപടി തുടങ്ങിയത്.
പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം തേടി ടാറ്റ ടീ കമ്പനി ഹൈകോടതിയെ സമീപിച്ചതോടെ ഇതിനുമുമ്പ് നഷ്ടപരിഹാരം നൽകിയത് തെറ്റാണെന്നും റദ്ദാക്കണമെന്നുമുള്ള നിയമോപദേശം ലഭിച്ചിരുന്നു. ഭൂമിവിലയുടെ നഷ്ടപരിഹാരമായി നേരേത്ത ലഭിച്ച തുക മുഴുവൻ പലിശ സഹിതം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ടാറ്റ ടീ കമ്പനി സ്പെഷൽ േപ്രാജക്ട് ഓഫിസർക്ക് ഇടുക്കി കലക്ടർ കഴിഞ്ഞദിവസം നോട്ടീസ് നൽകി.
2003ൽ പള്ളിവാസൽ പദ്ധതിക്ക് സർക്കാർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചശേഷം ജില്ലതല പർച്ചേസിങ് സമിതി (ഡി.എൽ.പി.സി) 2007 െഫബ്രുവരിയിൽ രണ്ടുതവണ യോഗം ചേർന്നാണ് ടാറ്റ ടീക്ക് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഒരു ആറിന് 98,800 വീതം ഏറ്റെടുക്കുന്ന 258.25 ഹെക്ടറിന് 2.55 കോടി നിശ്ചയിച്ച് തുക നൽകുകയായിരുന്നു. പാട്ടക്കരാറിനപ്പുറം ഭൂമിയുടെ ഉടമസ്ഥാവകാശം ടാറ്റക്ക് ഇല്ലാതിരിക്കെയാണ് തുക നൽകിയത്. 1971ലെ കണ്ണന്‍ദേവന്‍ ഹില്‍സ് ആക്ട് പ്രകാരം ഇത്തരമൊരു നടപടി സാധ്യമല്ലാത്തതാണ്. ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ പാട്ടഭൂമിയിൽ വരുത്തിയ മെച്ചപ്പെടുത്തലുകളുടെ (കൃഷിയടക്കം) മൂല്യം കണക്കാക്കിയുള്ള നഷ്ടപരിഹാരത്തിന് മാത്രമാണ് അവർക്ക് അർഹത.
കണ്ണന്‍ദേവന്‍ ഹില്‍സ് ആക്ട് നിലവിൽ വരുംമുമ്പ് 1965ൽ മറ്റൊരു പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 511.91 ഏക്കറിനും ഈ രീതിയിൽ നഷ്ടപരിഹാരം നൽകിയിരുന്നു. അന്ന് ടാറ്റയുടെ മുൻഗാമികളായിരുന്ന കണ്ണൻദേവൻ ഹിൽ േപ്രാഡക്ട്സ് കമ്പനിക്കായിരുന്നു നഷ്ട പരിഹാരം ലഭിച്ചത്.പള്ളിവാസൽ പദ്ധതിക്ക് ഏറ്റെടുത്ത മുഴുവൻ ഭൂമിക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ആരോപിക്കുന്ന ഹരജിയാണ് ൈഹകോടതി പരിഗണനയിലുള്ളത്. മുമ്പ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഇതിനും നഷ്ടപരിഹാരത്തിന് കമ്പനി വാദിച്ചത്.
നഷ്ടപരിഹാരം തിരിച്ചുപിടിക്കാൻ 2017 ജൂലൈയിൽ സർക്കാറിന് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. വിഷയം കോടതിയിലും പുറത്തും വീണ്ടും സജീവമായതോടെയാണ് അന്നത്തെ നിർദേശം പാലിക്കാൻ സർക്കാർ സന്നദ്ധമായിരിക്കുന്നത്.
ഇൗ ഭൂമിക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും തെറ്റായ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് മുമ്പ് അനുവദിച്ചതെന്നും ടാറ്റക്ക് നൽകിയ നോട്ടീസിലുണ്ട്. ഭൂമിയിൽ വരുത്തിയ മെച്ചപ്പെടുത്തലുകളുടെ നഷ്ടം കഴിച്ച് ബാക്കി പലിശ സഹിതം തിരിച്ചുനൽകാനാണ് നിർദേശം. പരാതികളുണ്ടെങ്കിൽ ഒരുമാസത്തിനകം ബോധ്യപ്പെടുത്താനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.