പി.കെ. കുഞ്ഞാലിക്കുട്ടി കുടുംബത്തോടൊപ്പം
മലപ്പുറം: നാലര പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായ മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പക്ക് മന്ത്രിപദത്തിൽ നാലാമൂഴം. മലപ്പുറം മണ്ഡലത്തിലെ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം സ്വന്തം പേരിലെഴുതിയാണ് മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിപദവിയിലെത്തുന്നത്. യു.ഡി.എഫിലെ സീനിയർ നേതാക്കളിൽ പ്രമുഖനായ ഈ 74കാരന് വിവിധ പദവികളിലെ ദീർഘകാല ഭരണപരിചയം മുതൽക്കൂട്ടാണ്.
1951 ജനുവരി ആറിന് ഊരകം മേൽമുറി പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമ്മക്കുട്ടിയുടെയും മകനായി ജനനം. കോഴിക്കോട് ഫാറൂഖ് കോളജിലും തളിപ്പറമ്പ് സർ സയ്യിദ് കോളജിലുമായിരുന്നു പഠനം. ഇക്കാലത്ത് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ബി.കോം ഡിഗ്രിയും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.ജി ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത. മലപ്പുറം സ്പിന്നിങ് മില്ലിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരിക്കെ, പാണക്കാട് തറവാട്ടുമുറ്റത്തുനിന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഗ് നേതൃനിരയിലേക്കുള്ള വരവ്.
പാണക്കാട് പൂക്കോയ തങ്ങളുടെ ആശീർവാദത്തോടെ, രാഷ്ട്രീയത്തിൽ പിച്ചവെച്ച കുഞ്ഞാലിക്കുട്ടി, മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹാശിസുകളോടെയാണ് നേതൃസ്ഥാനത്തേക്ക് ഉയരുന്നത്. ചുരുങ്ങിയ കാലംകൊണ്ട് നേതൃപാടവം തെളിയിച്ച കുഞ്ഞാലിക്കുട്ടി, 27ാം വയസ്സിൽ മലപ്പുറം നഗരസഭ ചെയർമാനായി. 1982ൽ മലപ്പുറത്തുനിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിൽ. 1987, 1991, 1996, 2001 നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2006ൽ കുറ്റിപ്പുറത്ത് സി.പി.എം സ്വതന്ത്രൻ ഡോ. കെ.ടി. ജലീലിനോട് തോൽവിയേറ്റുവാങ്ങിയെങ്കിലും 2011ൽ വേങ്ങരയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ വേങ്ങരയിൽ വിജയം ആവർത്തിച്ചു.
2017ൽ മലപ്പുറം ലോക്സഭാംഗമായിരുന്ന ഇ. അഹമ്മദ് അന്തരിച്ച ഒഴിവിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാപ്പ, നിയമസഭാംഗത്വം രാജിവെച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മലപ്പുറത്തുനിന്ന് വിജയിച്ച് പാർലമെന്റ് അംഗമായ കുഞ്ഞാലിക്കുട്ടി, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ലോക്സഭാംഗത്വം രാജിവെക്കുകയും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽനിന്ന് വീണ്ടും ജയിക്കുകയും ചെയ്തു. ഇത്തവണ മലപ്പുറത്ത് നിന്ന് 85,327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം ചരിത്രത്തിലെ പുതിയ റെക്കോഡിട്ടു.
ഒമ്പത് തവണ നിയമസഭാംഗവും രണ്ട് തവണ ലോക്സഭാംഗവുമായ കുഞ്ഞാലിക്കുട്ടി, കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവിന്റെ പദവി വഹിച്ചിരുന്നു. പലപ്പോഴും കലങ്ങിമറിയുന്ന മുന്നണി രാഷ്ട്രീയത്തെ ആടിയുലയാതെ പിടിച്ചുനിർത്തുന്ന ട്രബിൾ ഷൂട്ടറായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി ദേശീയ-സംസ്ഥാന തലങ്ങളിൽ പാർട്ടിയുടെ നയരൂപവത്കരണങ്ങളിലും ഇൻഡ്യമുന്നണിയുടെ നേതൃനിരയിലും സുപ്രധാന റോളുകൾ വഹിച്ചുവരുന്നു. കെ.എം. കുൽസുവാണ് ഭാര്യ. മക്കൾ: ലസിത, ആഷിഖ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.