തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ റോഡ് ഷോയിൽ ‘കുടുങ്ങി’ യു.ഡി.എഫിന്റെ ക്രൗഡ് പുള്ളർ ഷാഫി പറമ്പിൽ എം.പി. തൃക്കരിപ്പൂർ മുതൽ നീലേശ്വരം വരെ ഒരുമണിക്കൂർ റോഡ് ഷോ ആയിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. അതിനനുസരിച്ചിട്ട് 8:00 മണിക്ക് കാസർകോട്ടും ഒമ്പത് മണിക്ക് മഞ്ചേശ്വരത്തും പരിപാടി ഏറ്റെടുത്തു. എന്നാൽ, മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും സന്ദീപ് വാര്യരുടെ റോഡ് ഷോ അവസാനിച്ചില്ല. ഒടുവിൽ, മഞ്ചേശ്വരത്തെ വോട്ടർമാരോട് ക്ഷമാപണം നടത്തിയ ഷാഫി പറമ്പിൽ അടുത്ത ദിവസം വരാമെന്ന് ഫേസ്ബുക് ലൈവിലൂടെ വാക്കുനൽകുകയും ചെയ്തു.
‘തൃക്കരിപ്പൂർ മുതൽ നീലേശ്വരം വരെ റോഡ് ഷോ ഉണ്ട്, പങ്കെടുക്കുമോ എന്ന് എന്നോട് ചോദിച്ചു. എത്ര സമയമെടുക്കുമെന്ന് ഞാൻ ചോദിച്ചു. അവര് പറഞ്ഞു ഒരു മണിക്കൂർ മതിയാകും എന്ന്. ഉറപ്പാണോ എന്ന് ഞാൻ ചോദിച്ചു. ആ ഒരു മണിക്കൂർ മതി, നിങ്ങൾ ധൈര്യമായിട്ട് കേറിക്കോളിൻ എന്ന് പറഞ്ഞു. ഞാൻ അതിനനുസരിച്ചിട്ട് 8:00 മണിക്ക് കാസർകോട്ട് പരിപാടി, 9 മണിക്ക് മഞ്ചേശ്വരം പരിപാടി എന്നിവ ഏറ്റെടുത്തു. അവരൊക്കെ അവിടെ കാത്തിരിക്കുകയാണ്. എന്നാൽ, ഈ റോഡ് ഷോ ഇപ്പോഴൊന്നും തീരില്ല. ഇങ്ങനെപോയാൽ നാളെ വരെ ഉണ്ടാവും. സ്ഥാനാർത്ഥിയെ കാണാനും അഭിവാദ്യങ്ങൾ അറിയിക്കാനും പിന്തുണ അറിയിക്കാനും വഴിയിലുടനീളം ആളുകൾ ഇങ്ങനെ നിൽക്കുകയാണ്. പാർട്ടി പ്രവർത്തകരും മുന്നണി പ്രവർത്തകരും മാത്രമൊന്നുമല്ല, റോഡിന്റെ രണ്ട് സൈഡിലും ജനങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. അവർക്ക് ജാതിയില്ല മതമില്ല...
മഞ്ചേശ്വരത്തെ ഏറ്റവും പ്രിയപ്പെട്ട ശ്രീ എ.കെ.എം അഷ്റഫ് എംഎൽഎ. ഒരു സംശയവും വേണ്ട മേയ് നാലിന് അദ്ദേഹം തന്നെയാണ് നമ്മുടെ എംഎൽഎ. അതിലും ഉയരങ്ങളിലേക്ക് എത്തട്ടെ. ഞാൻ എട്ട് എട്ടര ആകുമ്പോഴത്തേക്കും അവിടെ എത്തിച്ചേരണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ, ആറേമുക്കാലിന് തൃക്കരിപ്പൂരിലെ റോഡ് ഷോ ആരംഭിച്ചു. ഇവിടെ ഇപ്പോഴും ഇതാണ് സീൻ.
മഞ്ചേശ്വരത്തെ മുഴുവൻ സഹപ്രവർത്തകരോടും പറയുന്നു: അങ്ങോട്ട് എത്തിച്ചേരാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരുപാട് ഡിലേ ആവുകയാണ്. വഴിയിൽ ഉടനീളം സഹപ്രവർത്തകരും സഹോദരങ്ങളും നിൽക്കുകയാണ്. എത്ര മണി ആകും എന്ന് എനിക്ക് തന്നെ പറയാൻ പറ്റാത്ത സാഹചര്യമാണ്. നിങ്ങൾക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നു. പക്ഷേ, മറ്റന്നാൾ രാവിലെ എട്ടര മണി ആകുമ്പോഴേക്കും ഞാൻ മഞ്ചേശ്വരത്ത് എത്തിയിരിക്കും. നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. ഇതൊന്ന് നിങ്ങൾ അംഗീകരിക്കണം.
എനിക്ക് അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. ഇപ്പോൾ ഇവിടുന്ന് പുറപ്പെട്ടാൽ പോലും ഇനി ഒന്നേമുക്കാൽ മണിക്കൂർ അവിടെ എത്താൻ എടുക്കും എന്നാണ് കാണിക്കുന്നത്. അപ്പോൾ മൈക്ക് ഒക്കെ ഓഫ് ചെയ്തിട്ടേ ഞാൻ എത്തൂ. ഞാൻ ഇന്ന് കാലത്ത് 7 മണിക്ക് ആരംഭിച്ചതാണ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ തൊട്ട് പലയിടങ്ങളിൽ പോയിട്ടാണ് വന്നത്. എവിടെയും റസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ പ്രോഗ്രാം നീണ്ടുപോകുന്നതും നമ്മുടെ പ്രിയപ്പെട്ട സഹപ്രവർത്തകർ തെരുവിൽ ഇറങ്ങി നിൽക്കുമ്പോൾ കാണാതെ പോകാൻ പറ്റാത്തതുകൊണ്ടും മാത്രമാണ്. ഇതൊരു ക്ഷമാപണമായി കണക്കാക്കണം. നിങ്ങൾ പ്രിയപ്പെട്ട എംഎൽഎയെ കുറ്റം പറയരുത്. അദ്ദേഹം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് വരാൻ തീരുമാനിച്ചത്. പക്ഷേ ഇങ്ങനെ ഒരു സാഹചര്യമായി പോയതുകൊണ്ടാണ്, ഒന്ന് സഹകരിക്കണം എല്ലാവരും പ്ലീസ്’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.