കോഴിക്കോട്: മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥികൾക്കെതിരെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഫാത്തിമ തഹ്‍ലിയയെയും ജയന്തിരാജനെയും സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചു.
വനിതാ ലീഗിന് അർഹമായ സീറ്റ് നൽകിയില്ല എന്നും ജയന്തിരാജൻ സ്ഥാനാർഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു. ‘ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച പട്ടികയെ രണ്ടു കൈയും കൊട്ടി സ്വീകരിക്കുന്നു. പക്ഷേ, ലിസ്റ്റിൽ വന്ന രണ്ട് വനിതകളിൽ ഒന്ന് യൂത്ത് ലീഗിന്റെ മുഖവും മറ്റൊന്ന് മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല. എന്തും പറയാവുന്നവരെയാണ് ക്വാളിഫിക്കേഷൻ ആയി വെക്കുന്നതെങ്കിൽ അതിൽ വനിതാലീഗിന് ദുഃഖമുണ്ട്, പ്രതിഷേധമുണ്ട്’ -അവർ മീഡിയവണിനോട് പ്രതികരിച്ചു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥി പട്ടികയാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതെന്ന് മുതിർന്ന മുസ്‍ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം.കെ. മുനീർ പ്രതികരിച്ചു. യുവാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ പട്ടികയിൽ ഉണ്ട്. പരിചയസമ്പന്നൻ എന്നുള്ള നിലയിൽ അതിനെ നയിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടി സാഹിബാണ്. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകൾ, കഴിഞ്ഞ നിയമസഭയിൽ നന്നായി പെർഫോം ചെയ്ത ആളുകൾ എല്ലാവരും ഉൾക്കൊള്ളുന്ന നല്ല ലിസ്റ്റ് ആണ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മത്സരിക്കുമെന്നും മത്സരിക്കില്ല എന്നും പറഞ്ഞ് വാർത്തകൾ വന്നപ്പോഴൊക്കെ അത് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം പാർട്ടിക്കുള്ളതാണ് എന്നാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. മത്സരിക്കാനും മത്സരിക്കാതിരിക്കാനും പാർട്ടിക്ക് പറയാം. എന്തായാലും അത് സ്വീകരിക്കാൻ ബാധ്യസ്ഥനായ ഒരാളാണ് ഞാൻ എന്ന് അന്നേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തിന് വിവിധ തുറകളുണ്ട്. അതിൽ ഒന്നു മാത്രമാണ് പാർലമെന്ററി രാഷ്ട്രീയം. ഏകദേശം 30 വർഷമായി ഞാൻ നിയമസഭയ്ക്കകത്തുണ്ട്. രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാർട്ടി എനിക്ക് തന്ന അംഗീകാരമാണത്. അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.