കോഴിക്കോട്: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിൽ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ പങ്കെടുപ്പിക്കുന്നതിൽ ഇടതുപക്ഷ വാട്സ് ആപ്പ് ഗ്രൂപ്പിൽ വിമർശനം. 'വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും' എന്ന പേരില്‍ ബുധനാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാളിലാണ് സെമിനാർ.
കെ.ഇ.എന്നിനൊപ്പം സി.പി.എം മട്ടന്നൂർ എം.എൽ.എ വി.കെ. സനോജും പങ്കെടുക്കുന്നുണ്ട്. ഇതിന്‍റെ പോസ്റ്റർ പങ്കുവെച്ചാണ് സി.പി.എം നേതാക്കളടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലൊന്നിൽ കെ.ഇ.എന്നിനെ രൂക്ഷമായി വിമർശിക്കുന്നത്. ‘കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്പേസ് കൊടുക്കുന്നത്? നമ്മുടെ സംഘടന സഖാക്കൾ പണി എടുത്തു ആളുകളെ എത്തിച്ചു ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? നമുക്ക് എന്താണ് സംസാരിക്കാൻ ആളുകൾ ഇല്ലേ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും...!’ എന്നാണ് പോസ്റ്ററിനൊപ്പമുള്ള സന്ദേശത്തിൽ പറയുന്നത്.
ഈ സന്ദേശം ഏത് ഗ്രൂപ്പിലാണ് വന്നതെന്നോ, ആരാണോ പങ്കുവെച്ചതെന്നോ വ്യക്തമല്ല. സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടടക്കം കെ.ഇ.എന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കി. ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍.എസ്.എസ് കളി തുടങ്ങുന്നുവോ എന്ന ചോദ്യം ഉന്നയിച്ചാണ് സ്ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഇതിനുതാഴെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.