നിലവിലുള്ള കടിഞ്ഞിമൂല-മാട്ടുമ്മൽ-കോട്ടപ്പുറം നടപ്പാലം
നീലേശ്വരം: നഗരസഭയിലെ തീരദേശ ജനങ്ങളുടെ ചിരകാല അഭിലാഷമായ കടിഞ്ഞിമൂല-മാട്ടുമ്മല്‍-കോട്ടപ്പുറം റോഡ്പാലത്തിന് സാങ്കേതികാനുമതി ലഭിച്ചു. 13,92,10,000 രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെതന്നെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചിരുന്നു.
നിലവിലുള്ള നടപ്പാലത്തിന് പകരം പുതിയ റോഡ് പാലം യാഥാര്‍ഥ്യമാകുന്നതോടുകൂടി നഗരസഭയിലെ എട്ട് വാര്‍ഡുകളിലായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് നീലേശ്വരം നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും കോട്ടപ്പുറം-അച്ചാംതുരുത്തി പാലം വഴി പയ്യന്നൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും.
എം. രാജഗോപാലൻ എം.എല്‍.എയുടെ ഇടപെടല്‍മൂലമാണ് പെട്ടെന്നുതന്നെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കാന്‍ സാധിച്ചത്.
നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി ചെയര്‍മാനും മാട്ടുമ്മല്‍ കൃഷ്ണന്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന പാലം നിര്‍മാണസഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലത്തിന് ആവശ്യമായ സമീപന റോഡിന് വേണ്ടി സ്ഥല ഉടമകളില്‍ നിന്നും ലഭ്യമാക്കിയിരുന്നു.
സാങ്കേതികാനുമതി ലഭ്യമായതോടു കൂടി പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം പാലത്തിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. മഴക്കാലം കഴിയുന്നതോടു കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.