3.5 മീറ്റർ മാത്രം ഉയരമുള്ള ഇടുങ്ങിയ പാലവും കുത്തനെയുള്ള അനുബന്ധ റോഡും ദുരിതമാകാതിരിക്കാനാണ് പൊളിച്ചുപണിയുന്നത്
കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ- കാലിച്ചാനടുക്കം റോഡ് നവീകരണം അവസാന ഘട്ടത്തിലെത്തി. പുതുക്കിപ്പണിയാൻ വളാപ്പാടി പാലം പൊളിച്ചു തുടങ്ങി. 3.5 മീറ്റർ മാത്രം ഉയരമുള്ള ഇടുങ്ങിയ പാലവും കുത്തനെയുള്ള അനുബന്ധ റോഡും ദുരിതമാകാതിരിക്കാനാണ് പൊളിച്ചു പണിയുന്നത്. 5.5 മീറ്റർ ഉയരത്തിലാണ് പുതിയ പാലം പണിയുന്നത്. നടുവിൽ ഒരു തൂണും രണ്ടുഭാഗത്തും മതിലും അടങ്ങിയതാണ് പാലം. ആറ് മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുണ്ടാകും. കൈവരിയോടെ 8.5 മീറ്ററായിരിക്കും വീതി. ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും രണ്ടാം റീച്ചിന്റെ ചെലവായ 15 കോടിയിൽതന്നെ ഒതുങ്ങുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയർ പ്രകാശൻ പറഞ്ഞു.
മഴക്കാലത്ത് ദുരിതമാകാതിരിക്കാൻ മൂന്നു മാസത്തിനകം പണി പൂർത്തിയാക്കും. വളാപ്പാടി പാലം പൊളിക്കുന്ന സമയത്ത് ബദൽ മാർഗമായ മയ്യങ്ങാനം റോഡിൽ കൾവർട്ട് കോൺക്രീറ്റ് ചെയ്തത് മലയോരത്തേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ജനകീയ ബസ് ഒഴികെ തായന്നൂർ ഭാഗത്തുനിന്ന് കാലിച്ചാനടുക്കത്തേക്ക് വരുന്നവ വളാപ്പാടി വരെ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. നീലേശ്വരത്തുനിന്നുള്ളവ കാലിച്ചാനടുക്കത്തും അവസാനിപ്പിക്കും. റോഡ് നവീകരണം പൂർത്തിയായാൽ മെക്കാഡം റോഡിലൂടെ സുഗമമായി കാഞ്ഞങ്ങാട്ടേക്ക് എത്താം. കാലിച്ചാനടുക്കം എസ്.എൻ.ഡി.പി കോളജ്, സ്കൂൾ, തായന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പൊയിൽ ഐ.എച്ച്.ആർ.ഡി കോളജ്, ഹൈസ്കൂൾ എന്നിവിടങ്ങളിൽ എത്താൻ യാത്രാക്ലേശം രൂക്ഷമാണ്. റോഡ് നന്നായാൽ മടിക്കൈ വഴി ബസ് സർവിസുകൾ തുടങ്ങണമെന്ന ആവശ്യമുണ്ട്.
വെള്ളരിക്കുണ്ട് താലൂക്കിലെത്താനും എണ്ണപ്പാറ ഭാഗത്തുള്ളവർ പ്രയാസപ്പെടുന്നുണ്ട്. ബല്ല വയലിലെ അപ്രോച്ച് റോഡ് ഇതുവരെയായിട്ടില്ല. ഇതിന് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. ചെമ്മട്ടംവയൽ- കാലിച്ചാനടുക്കം റോഡ് നവീകരണത്തിന്റെ ആദ്യ റീച്ചിൽ ബല്ല വയലിലെ അപ്രോച്ച് റോഡ് നവീകരിച്ചിരുന്നില്ല. ഈ ഭാഗത്ത് മൂന്ന് കൽവർട്ടുകൾ അടക്കം പണിത് 4.5 മീറ്റർ ഉയർത്താനാണ് എസ്റ്റിമേറ്റ് നൽകിയത്. അരികുമതിൽ കെട്ടി 10 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നവീകരിക്കുന്നത്. 4.5 കോടി രൂപ ഇവിടെ ചെലവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.