ദേശീയപാത: ഭൂവുടമകൾക്ക് നൽകാനുള്ളത് 27 കോടി

കാസർകോട്: ജില്ലയിൽ ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുമ്പോഴും സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം അനിശ്ചിതമായി നീളുന്നു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട് കാരണം നഷ്ടപരിഹാരം വൈകുന്നത്. ഭൂവുടമകളുടെ വാദം കേൾക്കൽ പല തവണ നടത്തിയെങ്കിലും വിവിധ സർവേ നമ്പറുകളിലെ തർക്കമോ വൈരുധ്യമോ പരിഹരിക്കാൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി.

ജില്ലയിൽ ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ ഉടമകള്‍ക്ക് 27 കോടി രൂപയുടെ നഷ്ടപരിഹാരമാണ് ഇനി നല്‍കാനുള്ളത്. ശനിയാഴ്ച നടന്ന ജില്ല വികസന സമിതി യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയാണ് വിഷയം ഉന്നയിച്ചത്. ദേശീയപാത കടന്നുപോകുന്ന ജില്ലയിലെ മിക്ക വില്ലേജുകളിലും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികളുണ്ട്. ഒരേ സർവേ നമ്പറുകളിൽപെട്ട ഭൂമിക്കുപോലും വ്യത്യസ്ത വില നിശ്ചയിച്ചതായി വ്യാപക പരാതിയുണ്ട്. വിവിധ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് വില നിശ്ചയിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയുമ്പോഴും ഇതുസംബന്ധിച്ച തർക്കം തുടരുകയാണ്.

കാസർകോട് നഗരസഭ പരിധിയിൽതന്നെ നൂറുകണക്കിന് ഫയലുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പരാതികളിൽ തീർപ്പുകൽപ്പിക്കാത്തതിനാൽ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുന്നതിനും കഴിയുന്നില്ലെന്ന് ഭൂമി വിട്ടുനൽകിയ ഒരാൾ പറഞ്ഞു. എത്ര ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന് ജില്ല വികസന സമിതിയിൽ ചോദ്യമുയർന്നെങ്കിലും വ്യക്തമായ വിവരമില്ലെന്നാണ് കലക്ടർ മറുപടി നൽകിയത്. അതിനിടെ, ദേശീയപാത വികസനം വരുന്നതോടെ സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാർഗം തടസ്സപ്പെടുന്നതും മറ്റുമായ പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കലക്ടർ ഉറപ്പുനൽകിയതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.

Tags:    
News Summary - National Highway: 27 crore to be paid to landowners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.