കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ പിടികൂടി. ഫിഷറീസ് വകുപ്പ് അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ സംയുക്തമായി ശനിയാഴ്ച രാത്രി നടത്തിയ പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
കർണാടകയിൽ നിന്നുള്ള ശ്രീസന്നിധി II, ഹരി വിട്ടല എന്നീ ബോട്ട് ഉടമകൾക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസി. ഡയറക്ടർ സോണിരാജിന്റെ നിർദേശ പ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ അർജുൻ തൃക്കരിപ്പൂർ, കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സനോജ്, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശൻ, സീ റെസ്ക്യു ഗാർഡുമാരായ മനു, അജീഷ് കുമാർ, ശിവ, സേതു സ്രാങ്ക് സതീശൻ, ഡ്രൈവർ സതീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.