കാസർകോട്: അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്തുടനീളമെന്നപോലെ ജില്ലയിലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതായി ഹോട്ടലുടമകൾ. ഹോട്ടലുകളും ആശുപത്രി കാന്റീനുകളും സ്കൂളുകളുമടക്കം ഈ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. ജില്ലയിലാകെ അറുപതോളം ഹോട്ടലുകൾ അടക്കേണ്ടിവന്നുവെന്നാണ് ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ അധികൃതർ പറയുന്നത്. സ്ഥിതി തുടർന്നാൽ നഗരത്തിലെ ഓഫിസുകളെയും ബാധിക്കുമെന്നുറപ്പാണ്.
റമദാൻ കാലമായതുകൊണ്ടുതന്നെ നോമ്പുതുറകൾക്കും മറ്റും വലിയ ഭീഷണിയായിരിക്കുകയാണ് വാണിജ്യ സിലിണ്ടർ ക്ഷാമം. കാഞ്ഞങ്ങാട്ടെ പ്രമുഖ ഹോട്ടലുകളടക്കം പലതും അടച്ചു. ഇന്ത്യൻ കോഫി ഹൗസ് വിറകടുപ്പിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ബേക്കറികൾക്കും ഇതേ സ്ഥിതിയാണുള്ളത്.
ഇഫ്താറുകൾക്കായി ബുക്കിങ് എടുത്ത കാറ്ററിങ് യൂനിറ്റുകളും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടാൻ സാധ്യതയുണ്ടെന്നും ഹോട്ടലുടമകൾ പറയുന്നുണ്ട്. അതേസമയം, പല ഹോട്ടലുകളും വലിയ രീതിയിൽ വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 12 രൂപയുണ്ടായിരുന്ന ചായ 15 രൂപയിലെത്തി. മറ്റ് ഭക്ഷണങ്ങൾക്കും വില കൂട്ടിയിട്ടുണ്ട്. വില ഏകീകരണമില്ല. പല രീതിയിലാണ് വില ഈടാക്കുന്നത്. ഇത് ആരും ചോദ്യംചെയ്യുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.