സന്ധ്യയും മക്കളും യാത്രക്കിടെ പള്ളിക്കര മേൽപാലത്തിന് സമീപം

കൊടുങ്ങല്ലൂരിൽനിന്ന് സൈക്കിളിലെത്തി; സ്നേഹച്ചൂടിൽ സന്ധ്യയും മക്കളും മടങ്ങുന്നു

തൃക്കരിപ്പൂർ: മക്കൾക്ക് ജീവിതപാഠം പകർന്നുനൽകാൻ സൈക്കിൾയാത്രയെക്കാളും മികച്ചതായി മറ്റൊന്നില്ലെന്ന ആശയത്തിൽനിന്നാണ് തൃശൂരിൽനിന്ന് കാസർകോട് ബേക്കലിലേക്ക് ആ അമ്മ മക്കളെയും കൂട്ടി സൈക്കിളുമായി ഇറങ്ങിയത്. തൃശൂർ കൊടുങ്ങല്ലൂർ കാരയിലെ കെ.എ. സന്ധ്യയും (37) മക്കളായ ശിവാഞ്ജന (13), ദേവാഞ്ജന (ആറ്) എന്നിവരാണ് വേറിട്ട അവധിക്കാലയാത്ര നടത്തിയത്. തൃശൂർ എസ്.എൻ പുരം റൈഡേഴ്‌സ് ക്ലബ് അംഗമായ സന്ധ്യ നിത്യവും സൈക്കിൾ റൈഡ് ചെയ്തുള്ള അനുഭവത്തിൽനിന്നാണ് രണ്ട് ഹൈബ്രിഡ് സൈക്കിളുകളിലായി യാത്രയാരംഭിച്ചത്.

ഇളയമകൾ ദേവാഞ്ജനക്കായി അമ്മയുടെ പിറകിൽ പ്രത്യേക ഇരിപ്പിടമൊരുക്കി. യാത്രക്കിടെ ഉറങ്ങിപ്പോയാലും വീഴാതിരിക്കാൻ സ്ട്രാപ്പുകളും ഘടിപ്പിച്ചിരുന്നു. ശിവാഞ്ജന സൈക്കിളിൽ അമ്മയെ പിന്തുടർന്നു. ഏപ്രിൽ 21ന് ആരംഭിച്ച യാത്ര 356 കി.മീറ്റർ പിന്നിട്ട് ചൊവ്വാഴ്ച ബേക്കൽ കോട്ടയിലാണ് സമാപിച്ചത്. കനത്ത ചൂട് ഒഴിവാക്കാൻ അതിരാവിലെയും വൈകീട്ടുമായിരുന്നു യാത്ര. യാത്രയിലുടനീളം സൈക്ലിസ്റ്റുകളുടെ കൂട്ടായ്മകൾ കുടുംബത്തിന്റെ ഒപ്പംനിന്നത് നിറഞ്ഞ മനസ്സോടെയാണ് സന്ധ്യ ഓർക്കുന്നത്. ഒരുപരിചയവുമില്ലാത്ത ആളുകൾ കൂടെ റൈഡ് ചെയ്ത് ഓരോദിവസവും ലക്ഷ്യസ്ഥാനങ്ങളിൽഎത്തുന്നതുവരെ പിന്തുണതന്നു.

വീടുകളിൽ താമസമൊരുക്കിയും ഉത്തരദേശം മനംകവർന്നു. സന്ധ്യയുടെ യാത്രയുടെ തുടക്കംമുതൽ ബേക്കലിൽ അവസാനിക്കുന്നതുവരെ വിവിധ ക്ലബുകൾവഴി ഏകോപിപ്പിച്ചത് കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറിയായ അഭിനയാണ്. ചാവക്കാട്, പൊന്നാനി, കോഴിക്കോട്, തലശ്ശേരി, പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിലാണ് തങ്ങിയത്. ഇവിടങ്ങളിൽ കർമ റൈഡേഴ്‌സ്, കൊടിഞ്ഞി റൈഡേഴ്‌സ്, തലശ്ശേരി റൈഡേഴ്‌സ് ക്ലബ്, കണ്ണൂർ സൈക്ലിങ് ക്ലബ് എന്നിവ മികച്ച പിന്തുണയേകി.

കണ്ണൂരിൽ റൈഡർമാർ മുന്നിലും പിന്നിലുമായി അണിനിരന്നത് മറക്കാനാവാത്ത അനുഭവമാണ്. പഴയങ്ങാടി മുതൽ നീലേശ്വരംവരെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് നേതൃത്വത്തിലായിരുന്നു സ്വീകരണം. അംഗങ്ങളായ എം.വി. രജീഷ്, ബി.സി. യാസർ പടന്ന, രതീഷ് രാമന്തളി എന്നിവർ കൂടെ റൈഡ് ചെയ്യാനും മറ്റു സൗകര്യങ്ങൾ ഉറപ്പുവരുത്താനും കൂടെനിന്നു. സമാപനദിവസം കാസർകോട് പെഡലേഴ്സ് പ്രസിഡന്റ് രതീഷ് അമ്പലത്തറ ബേക്കൽ കോട്ടവരെ അനുഗമിച്ചു. കൊടുങ്ങല്ലൂർ പൊയ്യ എ.കെ.എം ഹയർസെക്കൻഡറി സ്‌കൂളിൽ ലാബ് അസിസ്റ്റന്റായ സന്ധ്യ കാവുമ്മൽ അഭിമന്യു-അഹല്യ ദമ്പതികളുടെ മകളാണ്. 

Tags:    
News Summary - cycle voyage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.