ജനറേറ്ററും ടെക്നീഷ്യനുമില്ല, കെ.എസ്.ആർ.ടി.സിയുടെ ട്രിപ്പുകൾ മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞങ്ങാട്: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ കറന്റു പോയിട്ടും ജനറേറ്റർ ഇല്ലാത്തതിനാൽ ബസിൽ ഡീസൽ അടിക്കാൻ പറ്റാതെ ട്രിപ്പുകൾ 70 ശതമാനം മുടങ്ങി. ജനറേറ്റർ കിട്ടാനില്ലെന്നു പറഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് വക ജനറേറ്ററും ഡിപ്പോയിൽ എത്തിച്ചുകൊടുത്തു. അപ്പോഴേക്കും ഡീസൽ പമ്പ് കേടായി. ഇനി അത് നന്നാക്കാൻ പയ്യന്നൂരിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ടെക്‌നീഷ്യൻ വരണമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ടെക്നീഷ്യനും എത്താൻ വൈകിയതോടെ വിഷുത്തലേന്ന് പെസഹവ്യാഴം ദിവസം കാഞ്ഞങ്ങാട് ഡിപ്പോയിലെ ഏകദേശം ട്രിപ്പും മുടങ്ങി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഡിപ്പോ കൺട്രോളിങ് ഇൻസ്‌പെക്ടറെ ഉപരോധിക്കുകയും അദ്ദേഹം ജനറേറ്റർ കിട്ടാനില്ലാത്തതുകൊണ്ടാണെന്ന് പറഞ്ഞ് കൈമലർത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ മാവുങ്കാലിൽനിന്ന് ജനറേറ്റർ എത്തിച്ചുകൊടുക്കുകയായിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ച് കറന്റ് എത്തിയപ്പോഴേക്കും ഡീസൽ അടിക്കുന്നതിനുള്ള പമ്പ് കേടാവുകയായിരുന്നു. വ്യാഴം ഉച്ചക്കുശേഷം ഓടേണ്ടിയിരുന്ന 22 ബസിൽ ഒന്നു മാത്രമാണ് ഓടിയത്. ജില്ല പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, സെക്രട്ടറി രോഹിത് ഏറുവാട്ട്, അജാനൂർ മണ്ഡലം പ്രസിഡന്റ് ഉമേശൻ കാട്ടുകുളങ്ങര, വിനീത് എച്ച്.ആർ, ഷിബിൻ ഉപ്പിലിക്കൈ, സഞ്ജു നീലേശ്വരം തുടങ്ങിയവരുമുണ്ടായിരുന്നു. janarettar youth congress കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനറേറ്റർ കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.