എയിംസ്: ജനകീയ കൂട്ടായ്മ മനുഷ്യച്ചങ്ങല ഒന്നിന്

കാസർകോട്: എയിംസിനു വേണ്ടി കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ പ്രൊപ്പൊസലിൽ ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നാവശ്യ​പെട്ട്​ 'മനുഷ്യച്ചങ്ങല' കോർക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നിരാഹാര പന്തൽ മുതൽ കാസർകോട് നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത് കോർക്കുന്ന 'മനുഷ്യച്ചങ്ങല'യിൽ കണ്ണികളാകാൻ കാസർകോടിനു പുറമെ പതിമൂന്ന് ജില്ലകളിൽനിന്നും ഐക്യദാർഢ്യവുമായി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എത്തും. മനുഷ്യച്ചങ്ങല സമരത്തിന്റെ പ്രചാരണാർഥം ഫെബ്രുവരി 28ന് തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വാഹന പ്രചാരണ ജാഥ നടത്തും. 3.15ന്​ ഡോ. സഞ്ജയ് മംഗള ഗോപാൽ (മഹാരാഷ്ട്ര) ഉദ്ഘാടനം നിർവഹിക്കും. മൂന്നു മണി മുതൽ 3.15 വരെയാണ് മനുഷ്യച്ചങ്ങല കോർക്കൽ സമരം. നിശ്ചല കലാരൂപങ്ങൾ ചങ്ങലയിൽ പ്രദർശിപ്പിക്കും. നഗരത്തിനുള്ളിൽ 30 സ്ഥലങ്ങളിൽ വിവിധ തുറകളിലെ നേതാക്കൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവരും അമ്മമാരും, ജാതി-മത -രാഷ്ട്രീയ സംഘടനാ നേതാക്കൾ, അധ്യാത്മിക ഗുരുക്കൾ, എല്ലാ വിഭാഗം തൊഴിലാളികൾ, കലാ സാഹിത്യ സാംസ്കാരിക നേതൃത്വങ്ങൾ, വ്യാപാരികൾ, വിദ്യാർഥി യുവജന വനിതാ പ്രസ്ഥാനങ്ങൾ, എയിംസ് കൂട്ടായ്മ പ്രവർത്തകർ മനുഷ്യച്ചങ്ങലയിൽ അണിനിരക്കും. ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ- രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർക്കു പുറമെ കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരും മനുഷ്യച്ചങ്ങലയിൽ കണ്ണികളാകും. പത്രസമ്മേളനത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഗണേഷ് അരമങ്ങാനം, നാസർ ചെർക്കളം, സിസ്റ്റർ ജയ ആൻറ്റോ മംഗലത്ത്, ഫറീന കോട്ടപ്പുറം, ആനന്ദൻ പെരുമ്പള, സലീം സന്ദേശം ചൗക്കി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.