കുമ്പള-തലപ്പാടി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി

അന്യായമായ തുക ഈടാക്കുന്നതിനെ ചോദ്യം ചെയ്തു കുമ്പള: അന്യായമായ തുക ഈടാക്കുന്നത്​ വിദ്യാർഥികൾ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ കൈയാങ്കളി​ക്കു പിന്നാലെ സ്വകാര്യ ബസുകൾ പണിമുടക്കി. വിദ്യാർഥികൾ ജീവനക്കാരെ ആക്രമിച്ചതായി ആരോപിച്ച് ചൊവ്വാഴ്ചയാണ് സ്വകാര്യ ബസുകൾ പണിമുടക്കിയത്. ബസ്ചാർജിനെ ചൊല്ലി ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നടക്കുന്ന വാക്കേറ്റങ്ങൾക്കു തുടർച്ചയായാണ് ചൊവ്വാഴ്ചയിലെ സംഭവം. ബസ് ചാർജ് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലെത്തിയത്. ഇതോടെ ചൊവ്വാഴ്ച രാവിലെ കൃത്യസമയത്ത് സ്കൂളിലെത്താനാവാതെ വിദ്യാർഥികൾ വലഞ്ഞു. പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. ബസ് ജീവനക്കാർ ക്രൂരമായി പെരുമാറുന്നതായി വിദ്യാർഥികൾ പറഞ്ഞു. പല ബസ് ജീവനക്കാരും വിദ്യാർഥികൾക്ക് രണ്ടു രൂപ നിരക്കുള്ള സ്ഥലത്തേക്ക് അഞ്ചു രൂപ ഈടാക്കുന്നതായാണ് പരാതി. കുമ്പളയിൽ നിന്ന് ബന്തിയോടുവരെ അഞ്ചു രൂപയും അതു കഴിഞ്ഞ് ഹൊസങ്കടി വരെ പത്തു രൂപയുമാണ് വിദ്യാർഥികൾക്ക് ചാർജ് നൽകേണ്ടിവരുന്നത്. കുമ്പളയിൽനിന്ന് ബംബ്രാണ, പേരാൽ, മൊഗ്രാൽ, നായിക്കാപ്പ് ഭാഗങ്ങളിലേക്കും അഞ്ചു രൂപ ഈടാക്കുന്നു. മിനിമം ചാർജ് മാത്രമുള്ള ദൂരങ്ങളിലേക്കാണ് വിദ്യാർഥികളിൽനിന്ന് അഞ്ചു രൂപ വാങ്ങുന്നത്. പെർള റൂട്ടിലോടുന്ന ബസുകളിൽ വിദ്യാർഥികൾക്ക് സീറ്റിലിരുന്ന് യാത്ര ചെയ്യണമെങ്കിൽ പത്തു രൂപയാണ് ചാർജ് ഈടാക്കുന്നത്. കുമ്പള-സീതാങ്കോളി റൂട്ടിൽ മിനിമം ചാർജ് മാത്രം വരുന്ന നായിക്കാപ്പിലേക്ക് മുതിർന്നവരിൽനിന്ന് പന്ത്രണ്ടു രൂപ വാങ്ങുന്നതായും പരാതിയുണ്ട്. പേരാൽ കണ്ണൂർ റൂട്ടിൽ സ്റ്റേജിൽ കൃത്രിമം കാട്ടി അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.