ആരിക്കാടി ജങ്ഷനിൽ തകർന്നുകിടക്കുന്ന ഓവുചാൽ സ്ലാബ്
കാസർകോട്: വഴിയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി ആരിക്കാടിയിൽ നടപ്പാത. കണ്ണൊന്നു തെറ്റിയാൽ മതി കുഴിയിൽ വീണതുതന്നെ. ആരിക്കാടി ജങ്ഷനിൽ തന്നെയാണ് സ്ലാബ് തകർന്നുകിടക്കുന്ന നടപ്പാതയുള്ളത്.
ആരിക്കാടിയിൽനിന്ന് ബംബ്രാണ പോകുന്ന റോഡരികിലെ അപകടക്കെണി പഞ്ചായത്തധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്കൂൾകാലത്ത് നൂറുകണക്കിന് വിദ്യാർഥികളടക്കം നാട്ടുകാർ നടന്നുപോകുന്ന പ്രധാന വഴിയാണിത്. മഴക്കാലമായാൽ ഇതുവഴിയുള്ള കാൽനടയാത്ര പിടിച്ചതാകുമെന്ന് നാട്ടുകാർ പറയുന്നു. മഴപെയ്താൽ ഓവുചാൽ വെള്ളം നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ ഒഴുകും. ഇത് വേനൽമഴയിൽ നാട്ടുകാർ കണ്ടതുമാണ്. മഴക്കാലത്ത് തകർന്നുകിടക്കുന്ന സ്ലാബ് കാണാതെ അപകടം സംഭവിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നുണ്ട്. ഇപ്പോൾതന്നെ രാത്രിയിൽ നടന്നുപോകുമ്പോൾ അപകടങ്ങൾ സംഭവിക്കുന്നു.
ഓവുചാൽ നവീകരണത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയായിട്ടും നടപടി വൈകുന്നതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. തകർന്ന സ്ലാബ് അടിയന്തരമായി മാറ്റിസ്ഥാപിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.