തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് നടത്തുന്ന (കെ.എ.എസ്) എല്ലാ നിയമനങ്ങളിലും പൂർണരൂപത്തിൽ സംവരണം ഉറപ്പാക്കണമെന്ന് സംസ്ഥാന പട്ടികജാതി-ഗോത്രകമീഷൻ ഉത്തരവിട്ടു. സംവരണം ഉറപ്പാക്കുന്നതുവരെ െക.എ.എസിലേക്ക് നിയമനനടപടികളുമായി മുന്നോട്ടുപോകരുതെന്നും കമീഷൻ നിർദേശം നൽകി. സർക്കാർ അംഗീകരിച്ച നിയമനവ്യവസ്ഥകളിൽ രണ്ട്, മൂന്ന് ധാരകളിൽ സംവരണം ഏർപ്പെടുത്തിയിട്ടില്ല. കെ.എ.എസിലെ സംവരണ അട്ടിമറി ‘മാധ്യമ’മാണ് പുറത്തുവിട്ടത്. ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് പട്ടികവിഭാഗകമീഷനിലും കേസ് വന്നത്.
അഡ്വക്കറ്റ് ജനറൽ സംവരണം വേണ്ടെന്ന് നിയമോപദേശം നൽകിയെങ്കിലും സംവരണം ഉറപ്പാക്കണമെന്ന റിപ്പോർട്ടാണ് നിയമ സെക്രട്ടറി സർക്കാറിന് നൽകിയത്. രണ്ട്, മൂന്ന് ധാരകളിൽ സംവരണമില്ലാതെ കെ.എ.എസ് നിയമനനീക്കത്തിന് വീണ്ടും സർക്കാറിൽ ശ്രമമാരംഭിച്ചിരിക്കെയാണ് പട്ടികവിഭാഗ കമീഷെൻറ ഇടപെടൽ.
പട്ടികജാതി ക്ഷേമസമിതി നേതാവ് വണ്ടിത്തടം മധുവാണ് കെ.എ.എസിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം അട്ടിമറിച്ചതിനെതിരെ കമീഷനെ സമീപിച്ചത്. കെ.എ.എസിൽ മൂന്ന് ധാരകൾ വഴിയാണ് നിയമനം. ഇതിൽ ഒരു ധാരയിൽ മാത്രമാണ് സംവരണവ്യവസ്ഥ ബാധകമാക്കിയത്. ജീവനക്കാരിൽ നിന്ന് പൊതുവായും ഗസറ്റഡ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രത്യേകമായും പരീക്ഷ നടത്തുന്ന ധാരകളിലാണ് സംവരണം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇൗ അട്ടിമറിക്കെതിരെയാണ് എതിർപ്പുയർന്നത്. കെ.എ.എസിലെ രണ്ടും മൂന്നും ധാരകളിലെ നിയമനങ്ങളിൽ കൂടി സംവരണം ഏർപ്പെടുത്താൻ ആവശ്യമായ ഭേദഗതിക്ക് തീരുമാനം എടുക്കണമെന്ന് കമീഷൻ നിർദേശിച്ചു.
അതുവരെ അധഃസ്ഥിത ജനതക്ക് സാമൂഹികനീതി ഉറപ്പാക്കണം. മഹാരാഷ്ട്ര സർക്കാറും എ.എൻ.ആർ.വി.എസ് വിജയ് ഗോർേഖ കേസിൽ ഇക്കൊല്ലം ജൂൺ ആറിന് സുപ്രീംകോടതി ഇറക്കിയ ഉത്തരവിലും പട്ടികവിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റങ്ങളിൽ സംവരണം നൽകുന്നതിന് വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടപടി സ്വീകരിക്കാൻ ജൂൺ 15ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകുകയും ചെയ്തു.
ഇൗ സാഹചര്യത്തിൽ പുതിയ സർവിസായ കെ.എ.എസിലെ എല്ലാ ധാരകളിലേക്കും സംവരണം നൽകണമെന്ന ആവശ്യം ന്യായവും സാമാന്യനീതിക്ക് നിരക്കുന്നതും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമാണെന്നും കമീഷൻ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.