കാളികാവ് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം; പ്രസിഡൻറിനെ പുറത്താക്കി

കാളികാവ്: കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് സി.പി.എമ്മിലെ എൻ. സൈതാലിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചർച്ച ചെയ്യാനിരിക്കെ പ്രസിഡൻറ് രാവിലെ രാജിക്കത്ത് ദൂതൻ വഴി പഞ്ചായത്ത് സെക്രട്ടറി അനൂപ് മോഹന് എത്തിച്ച് നൽകിയിരുന്നു.

നേരിട്ടോ റജിസ്റ്റർ തപാലിലോ രാജിക്കത്ത് അയക്കണമെന്നാണ് വ്യവസ്ഥ. നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ വരണാധികാരി ബി.ഡി.ഒ കേശവദാസ് രാജി സ്വീകരിച്ചില്ല. തുടർന്ന് വോട്ടെടുപ്പിൽ പതിനൊന്ന് അംഗങ്ങൾ പിന്തുണച്ചതോടെ അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. എട്ട് സി.പി.എം അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

യു.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തിൽ മുസ്ലിം ലീഗിലെ വി.പി. നാസറായിരുന്നു പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. എന്നാൽ മൂന്ന് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന് കഴിഞ്ഞ നവംബർ 16ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എട്ട് അംഗങ്ങൾ മാത്രമുള്ള സി.പി.എം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു.

എന്നാൽ കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ ദിവസം വീണ്ടും യു.ഡി.എഫ് നിലപാടിലേക്ക് തിരിച്ചെത്തി.

ഇതോടെയാണ് യു.ഡി.എഫ് പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മെയ് 18നായിരുന്നു യു.ഡി.എഫ് അംഗങ്ങൾ പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ജൂൺ ഒന്നിന് അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കെ മെയ് 25ന് കോടതി അവിശ്വാസ പ്രമേയ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തു. തുടർന്ന് യു.ഡി.എഫ് കോടതിയെ സമീപിച്ച് സ്റ്റേ നീക്കുകയായിരുന്നു. 

Tags:    
News Summary - kalikavu panchayath non confidence motion; president out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.