തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുട്ടികൾ വിശപ്പടക്കാൻ മണ്ണുകഴിച്ചുവെന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ നിലപാട് തിരുത്തി ശിശുക്ഷേമ സമിതി. വിശന്നു മണ്ണുവാരി തിന്നുവെന്നത് െതറ്റിദ്ധാരണയിൽ നിന്നുണ്ടായതാണെന്നും ഇക്കാര്യത്തിൽ ബാലാവകാശ കമീഷെൻറ റിപ്പോർട്ട് അന്തിമമാണെന്നും സമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു. അമ്മയെയും കുട്ടികളെയും സംബന്ധിച്ച് ബാലാവകാശ കമീഷൻ പുറത്തുവിട്ട കണ്ടെത്തലുകളും നിഗമനങ്ങളും ശരിവെക്കുന്നു.
കുട്ടികളുടെ ഗുരുതരമായ വിഷയങ്ങളെ സംബന്ധിച്ച് അന്തിമ അഭിപ്രായം പറയേണ്ടത് ബാലാവകാശ കമീഷനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ്. കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് സമിതി 2017 നവംബറിൽ ആരംഭിച്ചതാണ് കുട്ടികളുടെ അഭയകേന്ദ്രമായ ‘തണൽ’. ഇവിടെ കിട്ടിയ ഫോൺ സന്ദേശത്തെ തുടർന്ന് കുട്ടികളുടെ അമ്മയുടെ പരാതി സമിതി ഇടപെട്ട് പ്രാഥമിക അന്വേഷണം നടത്തി ചൈൽഡ് വെൽെഫയർ കമ്മിറ്റിക്ക് പരാതി കൈമാറുകയാണ് ചെയ്തത്. ജില്ല ശിശുസംരക്ഷണ ഉദ്യോഗസ്ഥരാണ് കുട്ടികളെ തുടർസംരക്ഷണത്തിനായി ശിശുക്ഷേമസമിതിയിൽ എത്തിച്ചത്.
സമിതി നടത്തിയ പ്രാഥമിക അന്വേഷണങ്ങളെ സംബന്ധിച്ച റിപ്പോർട്ട് സർക്കാറിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. വിഷയം വളച്ചൊടിച്ച് തെറ്റിദ്ധാരണജനകമായി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിൽ സമിതിക്ക് അതിയായ എതിർപ്പുണ്ട്. ബാലാവകാശ കമീഷൻ, ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ തുടങ്ങി സംസ്ഥാനത്തെ വിവിധ കുട്ടികളുടെ ഏജൻസികളുടെ ഏകോപന പ്രവർത്തനമാണ് സമിതി ആഗ്രഹിക്കുന്നത്. മറ്റൊരു തർക്കവും മത്സരവും ഈ സ്ഥാപനങ്ങളുമായി സംസ്ഥാന ശിശുക്ഷേമസമിതിക്കില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.