കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണം ഊർജിതമാക്കണം; പാറക്കൽ അബ്ദുല്ല എം.എൽ.എ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുല്ല എം.എൽ.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പാറയ്ക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുല്ല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

ഏറെ വിവാദമായ കേസിൽ പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല. ഇക്കാരണം പറഞ്ഞ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിർ സ്ക്രീൻഷോട്ടുകൾ എൽ.ഡി.എഫ് പ്രവർത്തകർ പ്രചരിപ്പിച്ചത്.

സ്ക്രീൻഷോട്ടുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഫോൺ പരിശോധനാഫലം അടക്കം കിട്ടിയില്ലെന്നും പൊലീസ് പറയുന്നു. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 'റെഡ് എൻകൗണ്ടർ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സ്ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

കേസിൽ ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയായിരുന്നു പൊലീസ് ആദ്യം പ്രതി ചേർത്തത്

Tags:    
News Summary - Kafir Screenshot: Investigation should be intensified; Abdullah MLA submits a petition to the Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.