യുവതീപ്രവേശനം ആവശ്യപ്പെടില്ല -ദേവസ്വം ബോർഡ് പ്രസിഡൻറ്
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ അഹ്വാനം ചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു. ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് യുവതികളെ കൊണ്ടുപോകില്ല. അതേസമയം, 2018 സെപ്‌റ്റംബര്‍ 18ലെ വിധി നിലനില്‍ക്കുകയാണ്. അതിനാല്‍ യുവതികൾ ആരെങ്കിലും വന്നാല്‍ അത് തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ല. തടയാന്‍ ബോര്‍ഡിന് സംവിധാനവുമില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പൊലീസും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുമെന്നും പ്രസിഡൻറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണം. 36 യുവതികള്‍ ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തതിനെപ്പറ്റി അറിയില്ല. അതൊക്കെ പൊലീസാണ് നോക്കുന്നത്. യുവതീപ്രവേശനം വിലക്കി പമ്പയില്‍ ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ പറ്റുന്ന പരാമര്‍ശം വിധിയിലില്ല. സുപ്രീംകോടതി വിധിയില്‍ അവ്യക്തതയും ആശയക്കുഴപ്പവും തുടരുകയാണ്. ഇതില്‍ വ്യക്തത വരുത്താന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം മറുപടി കിട്ടും. അതിെൻറ അടിസ്ഥാനത്തിലാകും ബോര്‍ഡ് നിലപാട് എടുക്കുക. വിധിയില്‍ വ്യക്തത തേടി കോടതിയെ സമീപിക്കണമോ എന്നതിലും നിയമോപദേശം തേടിയിട്ടുണ്ടെന്നും വാസു പറഞ്ഞു. കോടതി ഉത്തരവിനെപ്പറ്റിയും ശബരിമലയിലെ ഒരുക്കങ്ങളെപ്പറ്റിയും ആദ്യ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. അംഗങ്ങളായ കെ.എസ്. രവി, എന്‍. വിജയകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.