ന്യൂനപക്ഷങ്ങൾ ബി.ജെ.പിയിലേക്ക് വരുന്നതിൽ കോൺഗ്രസിനും സി.പി.എമ്മിനും അസഹിഷ്ണുതയെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: ബി.ജെ.പിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സി.പി.എമ്മും കോൺഗ്രസും പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബി.ജെ.പിയോട് അടുക്കുകയാണെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി തന്നെ നിർദേശിച്ച സ്നേഹയാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ വൈദികൻ ഉൾപ്പെടെ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയിൽ ചേർന്ന വൈദികനെയും സ്നേഹസംഗമത്തിൽ ആശംസ നേർന്ന വൈദികനെയും മോശമായരീതിയിലാണ് കോൺഗ്രസും സി.പി.എമ്മും അവഹേളിക്കുന്നത്.

മോദിയുടെ തൃശൂർ സന്ദർശനം ചരിത്രം സൃഷ്ടിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസുണ്ടാവില്ലെന്ന് ഇവർ തിരിച്ചറിയണം. ബി.ജെ.പി ഏറ്റവും പ്രഗൽഭരായവരുടെ സ്ഥാനാർഥി ലിസ്റ്റാവും പുറത്തിറക്കുക.

യു.ഡി.എഫിലെ 19 എം.പിമാരും നിർഗുണ പരബ്രഹ്മങ്ങളാണ്. എൽ.ഡി.എഫിന്റെ ആരിഫിനാണെങ്കിൽ പാർലമെന്റിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല. 50 സീറ്റ് പോലും തികയ്ക്കാനാവാത്ത രാഹുൽഗാന്ധിക്ക് വോട്ട് ചെയ്തത് കൊണ്ടോ ചിത്രത്തിലേ ഇല്ലാത്ത സി.പി.എമ്മിന് വോട്ട് ചെയ്തത് കൊണ്ടോ കേരളത്തിലെ ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോവുന്നില്ല.

ഹാട്രിക്ക് വിജയത്തിലേക്ക് പോവുന്ന നരേന്ദ്രമോദി സർക്കാരിൽ പങ്കാളിത്തം ഉറപ്പിക്കാനാണ് മലയാളികൾ ശ്രമിക്കേണ്ടത്. ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവർക്കാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലും ദക്ഷിണേന്ത്യയിലും ബി.ജെ.പിയുടെ അടിത്തറ വർധിപ്പിക്കാൻ നല്ല പരിശ്രമമുണ്ടാവുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം ഉറപ്പ് വരുത്താൻ മോദി ശ്രമിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ചാണ് കേന്ദ്രസർക്കാർ പോവുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran said that Congress and CPM are intolerant of minorities coming to BJP.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.