ന്യൂഡൽഹി: എല്ലാ അഭ്യൂഹങ്ങൾക്കും അറുതി വരുത്തി, കണ്ണൂരിൽ കോൺഗ്രസിന്റെ അംഗീകാരം കിട്ടിയെങ്കിൽ മാത്രം താൻ മത്സരിക്കുമെന്നും ഇല്ലെങ്കിൽ പാർട്ടിക്ക് വിധേയനായി നിൽക്കാൻ തന്നെയാണ് തീരുമാനമെന്നും മുതിർന്ന നേതാവ് കെ.സുധാകരൻ എം.പി. കണ്ണൂരിൽ മത്സരിക്കാൻ അവസരം വേണമെന്ന ആവശ്യം ഹൈകമാൻഡ് നിരസിച്ചുവെന്ന വാർത്തകൾക്കിടെയാണ് സുധാകരന്റെ പ്രതികരണം. ന്യൂഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ നിന്ന് എയർപോർട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ഇങ്ങനെ സുധാകരൻ പ്രതികരിച്ചത്.
ഒറ്റക്ക് സ്വതന്ത്രനായി മത്സരിക്കുമെന്നും 14 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്നും സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്നുമുള്ള, സുധാകരനോടൊപ്പം നിൽക്കുന്ന ചിലരെ ഉദ്ധരിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയ പ്രചാരണങ്ങൾക്കാണ് അദ്ദേഹം തന്നെ അറുതി വരുത്തിയത്. എം.പിമാർ മത്സരിക്കരുതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും കർക്കശ നിലപാടിന്റെ വിജയം കൂടിയായി സുധാകരന്റെ നയപ്രഖ്യാപനം മാറി. ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ആദ്യം പറഞ്ഞ അടൂർ പ്രകാശ് എം.പി പിന്നീട് ആദ്യമിട്ട ആ പോസ്റ്റ് പിൻവലിക്കുകയും സുധാകരൻ മത്സരിക്കുമെങ്കിൽ തനിക്കും മത്സരിക്കണമെന്ന് പറഞ്ഞതും വെറുതെയായി.
പാർട്ടിയിൽ തന്നെ തുടരുമെന്നും പ്രവർത്തിക്കുമെന്നും പുതിയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും സുധാകരൻ പറഞ്ഞു. മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഇറക്കുമോ എന്ന ചോദ്യത്തിന് എല്ലായിടങ്ങളിലും തനിക്ക് ആളുകളുണ്ടെന്നും അതൊന്നും കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനുമല്ലെന്നും സുധാകരൻ മറുപടി നൽകി. അത് പാർട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്. പാർട്ടിയെ വെല്ലുവിളിക്കാനൊന്നും താനില്ല. പാർട്ടിയെത്രയോ വലുതാണ്. താനെത്രയോ ചെറുതാണ്. താനെന്ത് പാർട്ടിയെ വെല്ലുവിളിക്കാനാണെന്നും സുധാകരൻ ചോദിച്ചു. പാർട്ടിയിൽ തുടരുമോ എന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് പാർട്ടിയിൽ തുടരാതെ താൻ എവിടെയാണ് പോകേണ്ടതെന്ന് സുധാകരൻ തിരിച്ചുചോദിച്ചു. സ്ഥാനാർഥിത്വം നിഷേധിച്ചിരിക്കുകയാണല്ലോ എന്ന് ചോദിച്ചപ്പോൾ, സ്ഥാനാർഥിത്വം നിഷേധിച്ചതുകൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലല്ലോ എന്നും തിരിച്ചുചോദിച്ചു.
എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എം.കെ. രാഘവൻ തുടങ്ങിയവർ കഴിഞ്ഞ രണ്ട് ദിവസമായി കെ. സുധാകരനെ അനുനയിപ്പിക്കാൻ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ വ്യാഴാഴ്ച കെ.സി. വേണുഗോപാലിനോട് സംസാരം അവസാനിപ്പിച്ചപ്പോൾ ഗുഡ്ബൈ പറഞ്ഞതാണ് കോൺഗ്രസിൽനിന്ന് പുറത്തേക്കാണെന്നും സ്വതന്ത്രനായി നിൽക്കുകയാണെന്നും പുതിയ പാർട്ടിയുണ്ടാക്കുകയാണെന്നുമുള്ള വ്യാഖ്യാനങ്ങളിലേക്ക് ഒരുവിഭാഗം മാധ്യമങ്ങളെ കൊണ്ടെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.