കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരി രാജ്യന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസ് -398 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിന്‍റെ രണ്ട് ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയർ തകരാറിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. വിമാനത്തിൽ 160 യാത്രക്കാർ ഉണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും സിയാൽ അറിയിച്ചു.
ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടേക്ക് ഓഫിനിടെ ടയറിൽ പറ്റിപ്പിടിച്ച വസ്തുവാണ് ടയർ തകരാറിലാ ൻ കാരണമെന്നാണ് പ്രാഥമിക വിവരം. ടയറിൽ പറ്റിപ്പിടിച്ച വസ്തു എന്താണ് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടതോടെ ഏത് സാഹചര്യവും നേരിടാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. മുഴുവൻ യാത്രക്കാരും വിമാനത്താവളത്തിൽ വിശ്രമിക്കുകയാണ്.
നെടുമ്പാശ്ശേരിയിൽ നിന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കരിപ്പൂരിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ലഭിക്കുന്ന വിവരം. അല്ലെങ്കിൽ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.