കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന ട്രെയിൻ സർവിസ് ഭാഗികമായി പുനരാരംഭിച്ചതിെൻറ ഭാഗമായി തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ പുറപ്പെട്ടത് കോഴിക്കോട്ടുനിന്ന്. തിങ്കളാഴ്ച പുലർച്ചെ 4.50ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസാണ് കോഴിക്കോട് നിന്നും പുറപ്പെട്ടത്. സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ മൂലമാണ് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ കോഴിക്കോട്ടുനിന്നും പുറപ്പെട്ടതെന്നാണ് സൂചന. തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.
കണ്ണൂരിൽ നിന്നുള്ള യാത്രക്കാർക്ക് റിസർവേഷൻ സ്വീകരിച്ചിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്താനും നിർദേശമുണ്ടായിരുന്നു. കോഴിക്കോട്ട് നിന്ന് ട്രെയിൻ പുറപ്പെട്ടതോടെ കണ്ണൂരിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി. ടിക്കറ്റ് തുക യാത്രാക്കാർക്ക് മടക്കിനൽകുമെന്ന് റെയിൽവെ അറിയിച്ചു.
കണ്ണൂർ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും കേരള സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളുടെ ബാഹുല്യവും എല്ലാ സ്റ്റേഷനുകളിലും സ്ക്രീനിങ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ജനശതാബ്ദി ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിചുരുക്കിയതെന്നാണ് സൂചന.
ജനശതാബ്ദിക്ക് പുറമെ വേണാടിെൻറ റേക്ക് ഉപയോഗിച്ച് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും സ്പെഷൽ സർവിസ് ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നാരംഭിക്കുന്ന മംഗളക്ക് കണക്ഷൻ ട്രെയിൻ എന്ന നിലയിൽ കൂടിയാണ് ഇൗ സർവിസ്. കർശന നിയന്ത്രണങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് ട്രെയിനുകൾ പുനരാരംഭിച്ചത്. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുമ്പ് സ്റ്റേഷനുകളിൽ പരിശോധന ആരംഭിച്ചിരുന്നു.
കൺഫേം ടിക്കറ്റ് ഉള്ളവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. അതും ആരോഗ്യ പരിേശാധനയിൽ കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷം. ചാർട്ട് തയാറായശേഷം ഒഴിവുള്ള സീറ്റുകളിൽ അവസാനത്തെ അരമണിക്കൂറിൽനിന്ന് രണ്ട് മണിക്കൂറായി ദീർഘിപ്പിച്ചത് നിരവധിപേർക്ക് ഉപകാരമായി. ഇതിനിടെ സെക്കൻഡ് സിറ്റിങ്ങിലെയടക്കം ഇരിപ്പിട സൗകര്യത്തെക്കുറിച്ച് ആക്ഷേപമുയർന്നിട്ടുണ്ട്. ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ജനശതാബ്ദികളിൽ ബുക്കിങ്ങിൽ ഇടിവുവരാനുള്ള പ്രധാന കാരണം മൂന്നു പേർക്കിരിക്കാവുന്ന ഇടുങ്ങിയ സീറ്റുകളാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനിൽ സാമൂഹിക അകലം പാലിച്ച് ട്രെയിനിൽ കയറിയശേഷം യാത്രക്കാർ കൂടിയിരുന്ന് യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.