മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി ഹീനമായ വിേദ്വഷ പ്രചാരണത്തിനാണ് കേരളത്തിലെ സി.പി.എം നേതൃത്വം നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ. ജമാഅത്തിനെക്കുറിച്ച് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, സി.പി.എം തങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി വർഗീയ, വിഭാഗീയ പ്രവർത്തനങ്ങൾക്ക് വഴിമരുന്നിട്ടുകൊടുക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് നിലമ്പൂരിലുണ്ടായത്.
കശ്മീരിൽ ജമാഅത്ത് ബി.ജെ.പിയുമായി സഹകരിച്ചുവെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിന്ദിന് കശ്മീരിൽ ഘടകമില്ല. അവിടുത്തെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത് സ്വതന്ത്രനെയാണ്. പഹൽഗാം ആക്രമണത്തെ ആദ്യമായി അപലപിച്ച മുസ്ലിം സംഘടനകളിലൊന്നാണ് ജമാഅത്ത്. അത്തരമൊരു സംഘടനക്കെതിരെയാണ് ഭീകരാക്രമണത്തിനെതിരെ പ്രതികരിച്ചില്ലെന്ന് എം.വി. ഗോവിന്ദൻ കള്ളം പറഞ്ഞത്.
സി.പി.എം കേരളത്തിൽ ഉയർത്തികൊണ്ടുവരുന്ന വലതുപക്ഷ ആഖ്യാനങ്ങൾ, പിന്നീട് ഏെറ്റടുക്കുന്നത് സംഘ് പരിവാറാണ്. പ്രിയങ്ക വിജയിച്ചപ്പോൾ അവർക്ക് പിന്നിൽ വർഗീയവാദികളാണെന്ന് പറഞ്ഞത് സി.പി.എമ്മാണ്. പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അത് പിന്നീട് നരേന്ദ്രമോദി ഏറ്റുപിടിക്കുന്നത് നാം കണ്ടു. ലൗജിഹാദ് ഏറ്റെടുത്തത് യോഗി ആതിഥ്യനാഥാണ്. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി ഇന്നേവരെ മാപ്പു പറഞ്ഞിട്ടില്ല. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും പ്രതികരണങ്ങൾ എങ്ങനെ ഒന്നാകുന്നു എന്ന് ചിന്തിക്കണം. നിലമ്പൂരിൽ മുഖ്യമന്ത്രി സംസാരിച്ചിടത്തൊക്കെ സി.പി.എം പിറകിൽ പോയി, തങ്ങൾ ജയിക്കുമ്പോൾ മതേതരം അല്ലാത്തപ്പോൾ വർഗീയം എന്നതാണ് സി.പി.എം രീതി. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലത്തെ സംഘടനയുടെ പ്രവർത്തനം വെച്ചാണ് ജമഅത്തിനെ കേരളീയ സമൂഹം വിലയിരുത്തേണ്ടതെന്ന് അമീർ പറഞ്ഞു.
ജമാഅത്ത് ഒരുകാലത്തും ഭരണഘടനാ വിരുദ്ധമായി സംസാരിക്കുകയോ മതവിദ്വേഷം പരത്തുകയോ ചെയ്തിട്ടില്ല. പ്രതിയോഗികളെ കയ്യൂക്കുകൊണ്ട് നേരിടുന്നവരും പാർട്ടി ഗ്രാമങ്ങളിൽ ഇതര അഭിപ്രായങ്ങൾ വകവെച്ചുകൊടുക്കാത്തവരുമാണ് ജമാഅത്തെ ഇസ്ലാമിയെ ഇരുട്ടിൽനിർത്തി ആക്രമിക്കുന്നത്. ജമാഅത്തിനെ നാട്ടക്കുറിയാക്കി ന്യൂനപക്ഷ ഐക്യം തകർക്കുകയും ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കുകയെന്ന അത്യന്തം അപകടകരമായ ധ്രുവീകരണ പ്രവണതക്കാണ് സി.പി.എം ആക്കംകൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷത്തെ ഇടതു ഭരണത്തിൽ, കേരളം ഇസ്‌ലാമോഫോബിക് ആയ സമൂഹമായി മാറിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗകരെ നേരിടുന്നതിന് പകരം രക്ഷാകവചം ഒരുക്കുകയാണ് സർക്കാർ എന്നും പി. മുജീബുറഹ്മാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.