മണിപ്പൂരിൽ ഉണ്ടായത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യം, ഗുജറാത്തിലും യു.പിയിലും നടന്നതിന്റെ തുടർച്ച - വി.ഡി സതീശൻ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഴ്ചകളും മാസങ്ങളുമായി മണിപ്പൂർ കത്തുമ്പോഴും നോക്കിയിരുന്ന ക്രൂരത ഈ രാജ്യം ആദ്യം കാണുകയല്ലെന്നും ഗുജറാത്തിലും യു.പിയിലും നടന്നതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെങ്കിൽ അതിനെ ഒരു നിയമ വ്യവസ്ഥയുള്ള രാജ്യമെന്ന് എങ്ങനെ വിളിക്കും? മണിപ്പൂരിൽ ഉണ്ടായിരിക്കുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണ്. ലോകത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വിവരം അറിയുന്നതത്രെ. എന്തൊരു ദുരന്തമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. നിയമപാലകർ മുതൽ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ ക്രൂരതക്ക് ഉത്തരവാദികളാണ്. മനുഷ്യരാണെങ്കിൽ ഇന്ത്യക്കായി പ്രതികരിക്കണമെന്നും പോരാടണമെന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മണിപ്പൂരിൽനിന്ന് വരുന്ന വിവരങ്ങൾ, വിഡിയോകൾ, ചിത്രങ്ങൾ അങ്ങേയറ്റം ഭീതിതമാണ്. നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെങ്കിൽ അതിനെ ഒരു നിയമ വ്യവസ്ഥയുള്ള രാജ്യമെന്ന് എങ്ങനെ വിളിക്കും? മണിപ്പൂരിൽ ഉണ്ടായിരിക്കുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണ്.

അതിക്രൂരമായ സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടപ്പോഴാണ് ലോകത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത്. അപ്പോഴാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വിവരം അറിയുന്നതത്രെ. എന്തൊരു ദുരന്തമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. നിയമപാലകർ മുതൽ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ ക്രൂരതക്ക് ഉത്തരവാദികളാണ്.

ആഴ്ചകളും മാസങ്ങളുമായി മണിപ്പൂർ കത്തുമ്പോഴും നോക്കിയിരുന്ന ക്രൂരതയുണ്ടല്ലോ അത് ഈ രാജ്യം ആദ്യം കാണുകയല്ല. ഗുജറാത്തിലും യു.പിയിലും നടന്നതിന്റെ തുടർച്ചയാണിത്. ബി.ജെ.പി-സംഘ്പരിവാർ മനസ്സും പ്രവർത്തനവും ക്രൂരമായ നിസ്സംഗതയും ഈ രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റുകളുടെ ഏറ്റവും ഒടുവിലെ നടുക്കുന്ന ഉദാഹരണമാകുകയാണ് മണിപ്പൂർ.

ഈ രാജ്യത്തെയും നിയമവാഴ്ചയേയും സംരക്ഷിച്ചേ മതിയാകൂ. രാഷ്ട്രീയവും മതവും ജാതിയും ഒന്നുമല്ല പ്രശ്നം. മനുഷ്യരാണെങ്കിൽ പ്രതികരിക്കണം, പോരാടണം, പ്രവർത്തിക്കണം... ഇന്ത്യക്കായി.

Tags:    
News Summary - It is a crime against humanity, a continuation of what happened in Gujarat and UP - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.