ന്യൂഡല്‍ഹി: ‘‘നാണക്കേട്... മാനക്കേട്... അയ്യയ്യോ... അമ്പമ്പോ... നാണക്കേടിത് മതിയാക്കൂ...’’ ലോക്സഭയില്‍ എ. സമ്പത്ത് വിളിച്ച മുദ്രാവാക്യത്തില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ വഴിമാറി. സി.പി.എമ്മുകാരനായ മലയാളി എം.പി വിളിച്ച മുദ്രാവാക്യം അതിനേക്കാള്‍ ഉശിരോടെ ഏറ്റുവിളിച്ചത് ബംഗാളില്‍ സി.പി.എമ്മിന്‍െറ ബദ്ധവൈരികളായ തൃണമൂല്‍ എം.പിമാരാണ്.
കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരും സമ്പത്തിനെ ഏറ്റുവിളിച്ചു. മലയാളത്തിലുള്ള മുദ്രാവാക്യംവിളിയില്‍ അല്‍പനേരം ലോക്സഭ ഇളകിമറിഞ്ഞു. നോട്ട് വിഷയത്തില്‍ ശൂന്യവേളയില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടെയായിരുന്നു സമ്പത്ത് രംഗം കൈയടക്കിയത്. പ്രതിഷേധം അടങ്ങിയതോടെ തൃണമൂല്‍
എം.പിമാര്‍ നാണക്കേടിന്‍െറയും മാനക്കേടിന്‍െറയും അര്‍ഥമറിയാന്‍ സമ്പത്തിനു ചുറ്റുംകൂടി. തൃണമൂലിന്‍െറ മുതിര്‍ന്ന അംഗങ്ങള്‍ പലരും സമ്പത്തിനെ അഭിനന്ദിക്കുന്നതും കണ്ടു. അതേസമയം, പ്രസ് ഗാലറിയിലിരുന്ന ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും നാണക്കേടിന്‍െറ അര്‍ഥമറിയാന്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് ചുറ്റുംകൂടി.
സി.പി.എം എം.പിമാരായ പി.കെ. ബിജു, പി. കരുണാകരന്‍, പി.കെ. ശ്രീമതി തുടങ്ങിയവരും പ്രതിഷേധനിരയിലുണ്ടായിരുന്നു. കെ.സി. വേണുഗോപാലായിരുന്നു കോണ്‍ഗ്രസ് പക്ഷത്തുനിന്ന് പ്രതിഷേധ നിരയിലുണ്ടായിരുന്ന മലയാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.