കോഴിക്കോട്: ലോക്ഡൗണിൽ വിദേശ രാജ്യത്ത് കുടുങ്ങിയ മലയാളികൾവരെ തിരിച്ചെത്തി തുടങ്ങിയിട്ടും സംസ്ഥാനത്തെ ഇതര ജില്ലകളിൽ പെട്ടുപോയവർക്ക് സ്വന്തം വീട്ടിലെത്താൻ സംവിധാനങ്ങളില്ല. ജോലിക്കും പഠനത്തിനും ഇതര ജില്ലകളിലേക്ക് പോയ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേരാണ് സംസ്ഥാന സർക്കാറിെൻറ കനിവുകാത്ത് കഴിയുന്നത്.
പല ജില്ലകളും റെഡിൽ നിന്ന് ഒാറഞ്ച്, ഗ്രീൻ സോണുകളായി മാറിയിട്ടും ഇത്തരക്കാരെ സ്വന്തം പ്രദേശത്തെത്തിക്കാൻ നടപടി സ്വീകരിക്കാത്തതോടെ ഹോസ്റ്റലുകളിലും ഒറ്റമുറി വീടുകളിലും കഴിയുന്ന പലരും കടുത്ത മാനസിക സംഘർഷത്തിലാണ്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് മലബാർ ജില്ലകളിലെ നിരവധിപേർ കുടുങ്ങിയത്. സ്വന്തം വാഹനമുള്ളവർക്ക് ഒാൺലൈനായി പാസ് അനുവദിക്കുന്നുണ്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരിൽ 90 ശതമാനവും വാഹനമില്ലാത്തവരാണ്. ടാക്സിയിൽ വരാമെന്നുെവച്ചാൽ ഡ്രൈവർമാർ ക്വാറൻറീനിൽ കഴിയണമെന്നതിനാൽ വാഹനം കിട്ടുന്നുമില്ല.
അതിനിടെ ഇതര ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ അയക്കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. വാഹനങ്ങൾ അയക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചത്. മറ്റു ജില്ലകളിൽ കുടുങ്ങിക്കിടക്കുന്നവരിലേറെയും ശമ്പളം പോലും കിട്ടാത്തവരാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ നടത്തിയതിെൻറ നൂറിലൊന്ന് ശ്രമം തങ്ങൾക്കുവേണ്ടി ചെയ്തിരുന്നെങ്കിൽ നാട്ടിൽ കുടുംബത്തോടൊപ്പം കഴിയാൻ അവസരമുണ്ടാവുമായിരുന്നുവെന്ന് ഒന്നരമാസമായി തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് ചേളന്നൂർ സ്വദേശി കെ.പി. ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എസ്.ആർ.ടി.സി പ്രത്യേകം സർവിസ് നടത്തിയാൽ പ്രശ്നം തീരും. കേരളത്തിൽ നിന്ന് ഇരുപതിനായിരത്തോളം അന്തർ സംസ്ഥാന തൊഴിലാളികെള സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചിട്ടും തങ്ങളെപോലുള്ളവരെ പരിഗണിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.