ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു: കുട്ടികളില്ലാത്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വ്ലാത്താങ്കര സ്വദേശി എം.എൽ. അൽമയെയാണ് (33) ഭർത്താവ് വിഷ്ണു കുത്തിക്കൊന്നത്. വിഷ്ണുവിനെ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം.

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് വിഷ്ണുനാഥിന്റെ മൊഴി. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർ.സി ചർച്ചിന് സമീപമാണ് കൊലപാതകം നടന്നത്. കുട്ടികളില്ലാത്തത് സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കമുണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇതു സംബന്ധിച്ച് തർക്കമുണ്ടായി. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്. വീടിന് അകത്തെ മുറിയിൽ വെച്ചാണ് കൊലപ്പെടുത്തിയത്. വഴക്കിനിടെ കത്തി ഉപയോഗിച്ച് അൽമയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

ഭാര്യയെ കുത്തിയശേഷം വിഷ്ണു അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. സഹോദരൻ വിളിച്ച് അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തുകയായിരുന്നു. വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പി.എസ്‌.‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം.

Tags:    
News Summary - Husband stabs wife to death: Argument over childlessness was the reason for the murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.