റെയില്‍വേ സ്വകാര്യവത്കരണം: സ്റ്റേഷന്‍ മാനേജര്‍മാര്‍ക്ക് പകരം സ്റ്റേഷന്‍ ഡയറക്ടര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം: റെയില്‍വേ സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി രാജ്യത്തെ എ-വണ്‍ വിഭാഗത്തിലെ 75 റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ മാനേജര്‍ക്ക് പകരം കൂടുതല്‍ ചുമതലകളോടെ സ്റ്റേഷന്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ നീക്കം. കമേഴ്സ്യല്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനം കയറ്റം നല്‍കിയാണ് ഡയറക്ടര്‍മാരെ നിയമിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കലാണ് സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍ക്ക് നിശ്ചയിച്ച് നല്‍കിയ പ്രധാന ചുമതല.

‘യാത്രക്കൂലി ഒഴികെ’ എന്നല്ലാതെ മറ്റു മാനദണ്ഡങ്ങളൊന്നും വരുമാന വര്‍ധനയുടെ കാര്യത്തില്‍ നിശ്ചയിച്ച് നല്‍കിയിട്ടില്ല. കാലാനുസൃത പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായും സ്റ്റേഷനുകളെ മികവിന്‍െറ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പുതിയ നീക്കമെന്നാണ് ഇതു സംബന്ധിച്ച് റെയില്‍വേയുടെ വാദം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം സൗത്, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകളാണ് എ-വണ്‍ വിഭാഗത്തിലുള്ളത്. ഇതില്‍ ഏത് സ്റ്റേഷനാണ് പരിഗണിക്കുന്നത് എന്നത് തീരുമാനിച്ചിട്ടില്ല.

മുംബൈ സി.എസ്.ടി, ന്യൂഡല്‍ഹി, ഓള്‍ഡ് ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൗറ, ജയ്പൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍  ഈ മാസം 15  ഓടെ സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍ ചുമതലയേല്‍ക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് സോണല്‍ അധികൃതര്‍ക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളില്‍ രണ്ടു മാസത്തിനകം നിയമനം നടത്തും.

യാത്രക്കാര്‍ പരാതികളുമായി സമീപിക്കേണ്ടത് സ്റ്റേഷന്‍ ഡയറ്കടര്‍മാരെയാണ്.  സ്റ്റേഷന്‍ ഡയറക്ടരെ  സഹായിക്കുന്നതിന് സ്റ്റേഷനുകളിലെ സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ സിഗ്നലിങ്, റെയില്‍വേ സുരക്ഷാ സേന എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെയും രൂപവത്കരിക്കും. സ്റ്റേഷന്‍ പരിധിയിലെ നിര്‍മാണപ്രവര്‍ത്തനകളുടെ ചുമതലയും ഇനി സ്റ്റേഷന്‍ ഡയറക്ടര്‍ക്കായിരിക്കും.

 

Tags:    
News Summary - indian railway, station master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.